കൊച്ചി: ഏകീകൃത കുർബാനയർപ്പണത്തിൽ നിന്നും പിന്നോട്ട് പോകാനാവില്ലെന്ന് സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ വ്യക്തമാക്കി.

ഏകീകൃത കുർബാനയർപ്പണം സംബന്ധിച്ചു മാർപാപ്പയും സിറോ മലബാർ സഭാ സിനഡും ആവർത്തിച്ചു വ്യക്തമാക്കിയ തീരുമാനങ്ങളിൽ നിന്നു പിന്നാക്കം പോകാനാവില്ലെന്നും മേജർ ആർച്ച് ബിഷപ് ആയി ചുമതലയേറ്റ ശേഷം പള്ളികളിൽ വായിക്കാൻ അയച്ച ഇടയ ലേഖനത്തിൽ മാർ തട്ടിൽ വ്യക്തമാക്കി.

കുർബാന തർക്കവുമായി ബന്ധപ്പെട്ടു എറണാകുളം-അങ്കമാലി അതിരൂപതയിൽ സമാധാനത്തിനു പേപ്പൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൾ വാസിൽ, അപ്പോസ്തലിക് അഡ്‌മിനിസ്‌ട്രേറ്റർ മാർ ബോസ്‌കോ പുത്തൂർ എന്നിവർ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മാർപാപ്പയോടു പൂർണ വിധേയത്വം പുലർത്തിയാണു കത്തോലിക്കാ കൂട്ടായ്മയിൽ നിലനിൽക്കേണ്ടത് എന്നും അദ്ദേഹം ഓർമിപ്പിച്ചു.

വർഗീയതയ്ക്കും വിഭാഗീയതയ്ക്കും ക്രിസ്തീയ ജീവിതത്തിൽ പ്രസക്തിയില്ലെന്നും മതങ്ങൾ സഹവർത്തിത്വത്തോടെ ജീവിക്കുന്ന നാടിന്റെ നന്മ നഷ്ടമാക്കരുത് എന്നും അദ്ദേഹം ഓർമിപ്പിച്ചു.