തൊടുപുഴ: ഒരുകുസൃതിക്കാരനാണ് പല ആരാധകർക്കും മോഹൻലാൽ. ചില അമ്മമാർക്ക് ലാൽ സ്വന്തം മകനെ പോലെയാണ്. തരുൺമൂർത്തിയുടെ ചിത്രത്തിന്റെ ( എൽ 360) ഷൂട്ടിങ് തൊടുപുഴയിൽ പുരോഗമിക്കുന്നതിന് ഇടയിലാണ് പഴയ ആരാധിക വീണ്ടും മോഹൻലാലിനെ കാണാൻ സെറ്റിൽ എത്തിയത്. നേരത്തെ ചിത്രത്തിന്റെ പൂജാവേളയിലും വയോധിക സെറ്റിൽ എത്തുകയും ഇഷ്ടതാരത്തെ കാണുകയും ചെയ്തിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

ഇക്കുറി ഇരുവരും ഒരു കുടകീഴിൽ നടക്കുന്നതും അവർ തമ്മിലുള്ള സംഭാഷണവുമാണ് വൈറലാകുന്നത്. 'ഷൂട്ടിങ് കഴിഞ്ഞ് പോകുവാണോ' എന്ന വയോധികയുടെ ചോദ്യത്തിന്, 'ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതി ആയോ' എന്നാണ് മോഹൻലാൽ തിരിച്ചു ചോദിക്കുന്നത്. ഇത്രയും നല്ല സ്ഥലത്തുവന്നിട്ട് വേഗം തിരിച്ചുപോകാൻ പറ്റില്ലെന്ന് പറയുന്ന മോഹൻലാൽ അമ്മയോട് വീട് എവിടെയാണെന്ന് ചോദിക്കുന്നു. അടുത്ത് തന്നെയാണെന്നും വീട്ടിൽ വന്നാൽ താറാവ് കറിവച്ചു തരാം എന്നും അമ്മ പറയുന്നു.

രണ്ട് ദിവസം കാണുമെന്നും വീണ്ടും കാണാം എന്ന് പറഞ്ഞാണ് അമ്മയോട് മോഹൻലാൽ വിട പറയുന്നത്. പൂജാ ദിനത്തിൽ കണ്ടപ്പോൾ, 'പോരുന്നോ എന്റെ കൂടെ' എന്നായിരുന്നു അദ്ദേഹം അന്ന് ആരാധികയോട് ചോദിച്ചത്. ഇല്ലെന്ന് അവർ മറുപടിയും നൽകി. വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.

കാറിൽ കയറാനായി പോയ മോഹൻലാലിന്റെ സമീപത്തേക്ക് ആരാധിക എത്തുകയായിരുന്നു. മോഹൻലാലിനെ കണ്ടതിലുള്ള സന്തോഷത്തിൽ അവർ താരത്തെ സ്പർശിക്കുകയും തലോടുകയും ചെയ്തു. ഇതോടെയാണ് പോരുന്നോ തന്റെ കൂടെയെന്ന് ചോദിച്ചത്. തുടർന്ന് വയോധികയോട് കുറേ സമയം സംസാരിച്ചതിനുശേഷമാണ് മോഹൻലാൽ മടങ്ങിയത്.