ചെന്നൈ: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ രമേശ് ബാബു പ്രഗ്നാനന്ദയ്ക്ക് പിന്നാലെ ചരിത്രം കുറിച്ച് സഹോദരി വൈശാലി രമേശ്ബാബുവും. ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതാ താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വൈശാലി. കൊനേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും പിന്നാലെയാണ് വൈശാലി ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കിയത്.

ഫിഡെ റേറ്റിങ്ങിൽ 2500 എലോ റേറ്റിങ് പോയന്റ് മറികടന്നാണ് ആർ വൈശാലി ഇന്ത്യൻ വനിതാ താരങ്ങളിൽ ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായത്. ലോക ചെസ് ചരിത്രത്തിൽ ആദ്യമായാണ് സഹോദരി സഹോദരന്മാർ ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കുന്നത്.

വെള്ളിയാഴ്ച സ്‌പെയിനിൽ നടന്ന എൽ ലോബ്രഗറ്റ് ചെസ് ടൂർണമെന്റിലെ ജയത്തോടെയായിരുന്നു നേട്ടം. രണ്ടാം റൗണ്ടിൽ തുർക്കിയുടെ ടാമർ താരിക് സെൽബസിനെ തോൽപ്പിച്ചാണ് വൈശാലി റേറ്റിങ് മറികടന്നത്.

ഇതോടൊപ്പം ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തുന്ന ചരിത്രത്തിലെ ആദ്യ സഹോദരനും സഹോദരിയുമെന്ന അപൂർവ നേട്ടവും ഇരുവരും സ്വന്തമാക്കി. 2018-ൽ തന്റെ 13-ാം വയസിലാണ് പ്രഗ്നാനന്ദ ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തിയത്.

2015-ൽ, അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പ് നേടിയാണ് വൈശാലി അന്താരാഷ്ട്ര ചെസ് രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. പിന്നാലെ ഇന്റർനാഷണൽ മാസ്റ്റർ (ഐഎം) പദവിയും വൈശാലിക്ക് ലഭിച്ചു.

ഇന്ത്യയുടെ 83-ാമത്തെ ഗ്രാൻഡ് മാസ്റ്ററാണ് 22കാരിയായ വൈശാലി.സ്‌പെയിനിൽ നടക്കുന്ന ടൂർണമെന്റിൽ ടർക്കിഷ് താരം ടാമെർ താരിഖ് സെൽബെസിനെ തോൽപ്പിച്ചതോടെയാാണ് വൈശാലി 2500 എലോ റേറ്റിങ് പോയന്റ് മറികടന്ന് ഗ്രാൻഡ് മാസ്റ്ററായത്. ഒക്ടോബറിൽ ഖത്തറിൽ നടന്ന മാസ്റ്റേഴ്‌സ് ടൂർണമെന്റിൽ മൂന്നാം ഗ്രാൻഡ് മാസ്റ്റർ നാമനിർദ്ദേശം ലഭിച്ചിരുന്ന വൈശാലിക്ക് എലോ റേറ്റിങ് പോയന്റ് മാത്രമായിരുന്നു സ്‌പെയിനിൽ മെച്ചപ്പെടുത്തേണ്ടിയിരുന്നത്.

ഏപ്രിലിൽ ടൊറാന്റോയിൽ നടക്കാനിരിക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കും ഇരുവരും യോഗ്യത നേടിയിട്ടുണ്ട്. 2018ൽ 12 വയസ് മാത്രമുള്ളപ്പോഴാണ് വൈശാലിയുടെ അനുജൻ പ്രഗ്‌നാനന്ദ ഗ്രാൻഡ് മാാസ്റ്റർ പദവി സ്വന്തമാക്കിയത്. കൊനേരു ഹംപിക്കും ഡി ഹരികക്കും ശേഷം ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററാവുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് വൈശാലി. 2002ൽ തന്റെ പതിനഞ്ചാം വയസിൽ ഗ്രാൻഡ് മാസ്റ്ററായ കൊനേരു ഹംപി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗ്രാൻഡ് മാസ്റ്ററെന്ന റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. ഗ്രാൻഡ് മാസ്റ്റർ നേട്ടത്തിൽ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് വൈശാലിയെ അഭിനന്ദിച്ചു.