തൃശ്ശൂര്‍: കരുവന്തലയില്‍ മതില്‍ ഇടിഞ്ഞുവീണ് ഏഴുവയസ്സുകാരി മരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് മാമ്പ്ര തൊട്ടിപ്പറമ്പില്‍ വീട്ടില്‍ മഹേഷ് കാര്‍ത്തികേയന്റെ മകള്‍ ദേവിഭദ്രയാണ് ദാരുണമായി പൊലിഞ്ഞത്. ഞായറാഴ്ച പകല്‍ 11.30-ഓടെയാണ് സംഭവം. മഹേഷിന്റെ തറവാട്ട്‌ക്ഷേത്രമായ കരുവന്തല മാമ്പ്ര തൊട്ടിപ്പറമ്പില്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായിരുന്നു ഞായറാഴ്ച. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അപകടം.

കൂട്ടുകാരുമൊത്ത് ക്ഷേത്രത്തിനടുത്ത പറമ്പില്‍ കളിക്കുന്നതിനിടെയാണ് സംഭവം. സമീപത്തെ സ്വകാര്യവ്യക്തിയുടെ മതിലിനോട് ചേര്‍ന്ന ചെറിയ തോട്ടില്‍ ദേവിഭദ്രയുടെ കൈയിലുണ്ടായിരുന്ന ചില്ലറപ്പൈസ വീണു. ഇത് കുനിഞ്ഞ് എടുക്കുന്നതിനിടെ മതിലിന്റെ മുകള്‍ഭാഗത്തെ സിമന്റ് കട്ടകള്‍ ഇളകി ദേവിഭദ്രയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

ഇതു കണ്ട മറ്റുകുട്ടികള്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഇതു കേട്ട് ബന്ധുവായ അന്തിക്കാട് സ്വദേശി സുമേഷ് ഓടിയെത്തി. തലയ്ക്ക് പരിക്കേറ്റ ദേവിഭദ്രയെ ആദ്യം മുല്ലശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെ കളിച്ചുകൊണ്ടിരുന്ന മറ്റൊരു കുട്ടിയുടെ കൈയ്ക്ക് നിസ്സാരപരിക്കേറ്റു.

അപകടത്തിന് കാരണമായ മതില്‍ വഴിയിലെ വളവിലാണ്. ഈ ഭാഗത്തെ സിമന്റുകട്ടകളാണ് തകര്‍ന്നുവീണത്. മതിലിനോട് ചാഞ്ഞ് തെങ്ങിന്‍തൈ നില്‍പ്പുണ്ട്. ഇതുകൊണ്ട് മതിലിന് ബലക്ഷയം ഉണ്ടായിരുന്നതായി പറയുന്നു. മതിലില്‍ കൈകൊണ്ട് അമര്‍ത്തിയതാകാം ഇടിയാന്‍ കാരണമെന്ന് പറയുന്നു.

മേച്ചേരിപ്പടി ശങ്കരനാരായണ എല്‍.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവിഭദ്ര. അമ്മ: ലക്ഷ്മി. സഹോദരന്‍: കാശിശ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കാരം തിങ്കളാഴ്ച.