കണ്ണൂര്‍: കണ്ണൂര്‍ ജില്ലയെ കണ്ണീര്‍ മഴയിലാഴ്ത്തി കുരുന്നുകളുടെ അതിദാരുണമായ മരണം. കുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജന്മനാടും വിദ്യാലയവും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാജ്ഞലിയര്‍പ്പിച്ചു. അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥികളായ ഇരുവരുടെയും ചേതനയറ്റ ശരീരം സ്‌കൂള്‍ അങ്കണത്തില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ ഒരു നോക്ക് കാണാനാവാതെ സഹപാഠികളും അധ്യാപികമാരും വിതുമ്പി.

തങ്ങളുടെ കൂടെ കളിചിരിയുമായി ക്ളാസ് ബെഞ്ചിലും സ്‌കൂള്‍ അങ്കണത്തിലും നിറഞ്ഞു നിന്നിരുന്ന സഹപാഠികള്‍ ഇനി വരില്ലല്ലോയെന്ന വേദനയാണ് കണ്ണീരായി പെയ്തത്. പെരുമഴ ദുരന്തമായി പെയ്ത കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഏച്ചൂര്‍ നമ്പ്യാര്‍ പിടികയ്ക്ക് സമീപം കുളത്തില്‍ മുങ്ങി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചത്. ഇവരുടെ സൈക്കിളും വസ്ത്രങ്ങളും ചെരുപ്പുകളും കുളത്തിന്‍ കരയിലുണ്ടായിരുന്നു. മാച്ചേരി അയ്യപ്പന്‍ മല റോഡില്‍ അനുഗ്രഹില്‍ ആദില്‍ ബിന്‍ മുഹമ്മദ് (12)മാച്ചേരിയിലെ നഫീസ മന്‍സിലില്‍ മുഹമ്മദ് മിസ്ബാഹുള്‍ അമീര്‍ ( 12 ) എന്നിവരാണ് അതി ദാരുണമായി മരിച്ചത്.

ശനിയാഴ്ച്ച പകല്‍ പന്ത്രണ്ടു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മറ്റൊരു കുട്ടിയോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍ ചെളി നിറഞ്ഞ കുളത്തില്‍ രണ്ടു പേരും പുതഞ്ഞു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയുടെ നിലവിളി കേട്ട് അടുത്ത വീട്ടില്‍ നിര്‍മ്മാണ തൊഴില്‍ ചെയ്തിരുന്ന ബിജേഷ്, ജിനീഷ് ,സാജു എന്നിവരെത്തി മുങ്ങിയെടുത്ത് നാട്ടുകാരുടെ സഹായത്തോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല വര്‍ഷങ്ങളായി ഉപയോഗിക്കതെ കിടന്ന കുളമാണിതെന്ന് നാട്ടുകാര്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു.

ആദിലിന്റെ പിതാവ് നവാസ് ഗള്‍ഫിലാണ്. അന്‍സിയയാണ് ഉമ്മ' സഹോദരന്‍: അദി നാന്‍. മുനീറാണ് അമീറിന്റെ പിതാവ്. സാജിദയാണ് മാതാവ്: യഹ്നാന്‍ സഹോദരനാണ് ഞായറാഴ്ച്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം ഭൗതിക ശരീരങ്ങള്‍ മൗവ്വഞ്ചേരി മദ്റസാ കോംപൗണ്ടിലും ഇരുവരുടെയും വീടുകളിലും പൊതുദര്‍ശനത്തിന് വെച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

രണ്ടു വര്‍ഷംമുന്‍പ് ജൂണ്‍ 29-നാണ് ഏച്ചൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി പന്നിയോട്ടെ പി.പി ഷാജിയും മകന്‍ ജ്യോതിരാദിത്യയുംസമീപത്തെ കുളത്തില്‍ മുങ്ങിമരിച്ചെന്ന വാര്‍ത്ത മാച്ചേരി ഗ്രാമത്തെ തേടിയെത്തിയത്. മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും അപകടത്തില്‍പ്പെടുകയായിരുന്നു. ഇപ്പോഴിതാ രണ്ടു കുട്ടികളുടെ വിയോഗവും ഈ ഗ്രാമത്തെ തേടിയെത്തി. നാടിന് ഏറെ പ്രീയപ്പെട്ടവരായിരുന്നു മാച്ചേരി മുത്തപ്പന്‍ മഠപ്പുരയ്ക്ക് പുറകിലെ കുളത്തില്‍ മുങ്ങി മരിച്ചത്. ആദില്‍ ബിന്‍മുഹമ്മദിം മുഹമ്മദ് മിസ്ബുള്‍ ആമീറും ശനിയാഴ്ച്ചയാണ് മാച്ചേരി മുത്തപ്പന്‍ മടപുരയ്ക്ക് സമീപമുളള ഉപയാഗ്യശൂന്യമായ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിച്ചത്. കാര്‍ഷിക ആവശ്യത്തിന് പോലും ഉപയോഗിക്കാത്ത ചെളിനിറഞ്ഞ കുളത്തിലാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്.

അപകടഭീഷണിയുയര്‍ത്തി ആള്‍മറയില്ലാത്ത വെളളം നിറഞ്ഞ ഒരു കിണറും ഇവിടെയുണ്ട്. അഞ്ചരക്കണ്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാംക്ളാസ് വിദ്യാര്‍ത്ഥികളായ കുട്ടികള്‍ ഇവിടെസൈക്കിളില്‍ എത്തിയതായിരുന്നു. പൊതുദര്‍ശനത്തിന് വെച്ച ശേഷം കുട്ടികളുടെ ഭൗതിക ശരീരം ഞായറാഴ്ച്ച വൈകുന്നേരത്തോടെ കണയന്നൂര്‍ പളളിക്കണ്ടി കബര്‍സ്ഥാനില്‍ കബറടക്കി.