കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ കെ.ഡി. പ്രതാപന്‍ ഒരുദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലുള്ള, തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ ഡയറക്ടറായ പ്രതാപനെ കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമാണ് കസ്റ്റഡിയില്‍ വിട്ടത്. രണ്ടുദിവസമാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഒരുദിവസത്തെ കസ്റ്റഡി മാത്രം അനുവദിക്കുകയായിരുന്നു.

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെയും ഒ.ടി.ടി ഇടപാടിന്റെയും പേരില്‍ ഹൈറിച്ച് ഉടമകളും ഡീലര്‍മാരും തട്ടിയെടുത്ത കോടികള്‍ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങളാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് ആരോപണം. പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും സ്വകാര്യ അക്കൗണ്ടുകളിലേക്ക് ഇവ മാറ്റിയതിന്റെ വിവരങ്ങളും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. കള്ളപ്പണ ഇടപാടില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

മണി ചെയിന്‍ മാതൃകയിലുള്ള തട്ടിപ്പിലൂടെ 88 ശതമാനത്തോളം നിക്ഷേപകര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. പ്രതാപന്‍ അടക്കമുള്ള 12 ശതമാനം ആളുകളിലാണ് ഈ പണം എത്തിയതെന്നാണ് ആരോപണം. ഹൈറിച്ച് നടത്തിയ ജി.എസ്.ടി തട്ടിപ്പിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് ഇ.ഡി കേസ് ഏറ്റെടുക്കുന്നതിലേക്ക് നയിച്ചത്. അടുത്തിടെ ഹൈറിച്ചിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഇ.ഡി മരവിപ്പിച്ചിരുന്നു.

അതേസമയം സംസ്ഥാനത്തെ വലിയ സാമ്പത്തികത്തട്ടിപ്പുകളിലൊന്നായ ഹൈറിച്ച് കേസില്‍ ഒ.ടി.ടി.യിലൂടെ ഒഴുകിയെത്തിയത് 1673.09 കോടി രൂപയാണെന്നാണ് ഇഡിയുടെ നിഗമനം. ഹൈറിച്ച് സോഫ്റ്റ്വേര്‍ കൈകാര്യംചെയ്തിരുന്ന കൊച്ചിയിലെ ജിപ്ര ബിസിനസ് സൊലൂഷന്‍സിന്റെ ക്ലൗഡ് സെര്‍വര്‍ ഡേറ്റയില്‍നിന്നാണ് ഇതുകണ്ടെത്തിയത്. വിവിധ ബാങ്കുകളിലെ 13 അക്കൗണ്ടുകള്‍വഴിയാണ് പണം ഹൈറിച്ചിലേക്ക് എത്തിയതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.

ഒട്ടേറെ സിനിമാനിര്‍മാതാക്കളെ ലാഭത്തിന്റെ 50 ശതമാനം വാഗ്ദാനംചെയ്ത് ഹൈറിച്ച് ഉടമകള്‍ വഞ്ചിച്ചതായും വ്യക്തമായി. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമ കെ.ഡി. പ്രതാപന്‍ അറസ്റ്റിലായിരുന്നു. ഭാര്യ ശ്രീനാ പ്രതാപനെ ഉടന്‍ അറസ്റ്റുചെയ്യുമെന്നാണ് സൂചന. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിക്ക് പ്രചാരം ലഭിച്ചപ്പോഴാണ് പ്രതാപനും ഭാര്യ ശ്രീനയും ഒ.ടി.ടി. പ്ലാറ്റ്ഫോം തുടങ്ങിയത്. 'ആക്ഷന്‍ ഒ.ടി.ടി.' എന്ന പ്ലാറ്റ്ഫോം വാങ്ങി 'എച്ച്.ആര്‍. ഒ.ടി.ടി.' എന്ന് പേരുമാറ്റുകയായിരുന്നു. നയതന്ത്ര സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷ്, ഇടനിലക്കാരനെന്നാരോപിച്ച വിജേഷ് പിള്ളയില്‍നിന്നാണ് ഇവര്‍ നാലരക്കോടി രൂപയ്ക്ക് 'ആക്ഷന്‍ ഒ.ടി.ടി.' വാങ്ങിയത്.

നിക്ഷേപമെന്നനിലയ്ക്ക് എച്ച്.ആര്‍. ഒ.ടി.ടി.യിലേക്ക് എത്തിയ 1673 കോടി രൂപയില്‍നിന്ന് പലപ്പോഴായി 1422.16 കോടി രൂപ പിന്‍വലിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് തുക തിരിച്ചുനല്‍കിയെന്ന പ്രതികളുടെ മൊഴികളില്‍ വ്യക്തത വരാനുണ്ട്. ബാക്കി 250 കോടി രൂപയാണ് ഹൈറിച്ച് അക്കൗണ്ടിലുള്ളത്.

എച്ച്.ആര്‍. ഒ.ടി.ടി. പ്ലാറ്റ്ഫോമിലും വലിയതോതിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ട്. സൈറ്റ് പരിശോധിച്ചാല്‍ 12.39 ലക്ഷം അംഗങ്ങള്‍ ഒ.ടി.ടി.ക്ക് ഉണ്ടെന്നാണ് കാണുക. അംഗങ്ങളുടെ എണ്ണം പെരുപ്പിച്ചുകാട്ടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. നിര്‍മാതാക്കളെ സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണം പെരുപ്പിച്ചുകാണിച്ച്, ഹൈറിച്ചുകാര്‍ തട്ടിപ്പുനടത്തിയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഹൈറിച്ച് ഉടമകളുടെ 260 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിട്ടുണ്ട്.