പാലക്കാട്: മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എവി മുകേഷിനെ കാട്ടാന ചവിട്ടിക്കൊന്നു. പാലക്കാട് കൊട്ടെക്കാട് വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. കാട്ടാന ഇറങ്ങിയത് അറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മുകേഷ്. പാലക്കാട് ബ്യൂറോ ക്യാമറാമാനായിരുന്നു.

കാട്ടന പുഴ മുറിച്ചു കടക്കുന്ന ദൃശ്യം പകര്‍ത്തുന്നതിനിടെയായിരുന്നു ആക്രമണം. കല്ലില്‍ തട്ടി മുകേഷ് വീണു. ഇതോടെ ഓടിയടുത്ത കാട്ടാന മുകേഷിനെ ചവിട്ടി. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 34 വയസ്സുള്ള മുകേഷ് ദീര്‍ഘകാലം ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ടറായിരുന്നു. മാതൃഭൂമി ഓണ്‍ലൈനില്‍ അതിജീവനമെന്ന പംക്തിയും കൈകാര്യം ചെയ്തിരുന്നു.

ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്. മാതൃഭൂമി ഡോട്ട്കോമില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന 'അതിജീവനം' എന്ന കോളം എഴുതിയിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ഭാര്യ: ടിഷ.