കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തിലെ തളാപ്പ് റോഡില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ പൊലിസുകാരനെ അറസ്റ്റു ചെയ്തു. കണ്ണൂര്‍ ഡി. എച്ച് ക്യൂ മെസ് ഡ്രൈവര്‍ കെ. സന്തോഷ് കുമാറിനെയാണ് പൊലിസ് അറസ്റ്റു ചെയ്തത്.

കാറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചതിനു ശേഷം മുഴുവന്‍ തുകയും നല്‍കാതെ പോകാന്‍ ശ്രമിച്ച സന്തോഷ് കുമാറിന്റെ കണ്ണൂര്‍ തളാപ്പ് റോഡിലെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ കാറിടിച്ചു കൊല്ലാന്‍ ശ്രമിക്കുകയും ജീവന്‍ രക്ഷിക്കാന്‍ ബോണറ്റില്‍ കയറി പറ്റിയ പെട്രോള്‍ പമ്പ് ജീവനക്കാരനെയും കൊണ്ടു അപകടകരമായ രീതിയില്‍ കണ്ണൂര്‍ ട്രാഫിക്ക് പൊലിസ് സ്റ്റേഷനു മുന്‍വശം വരെ വാഹനമോടിച്ചുവെന്നാണ് കേസ്.

പ്രതിയെ അന്വേഷണ വിധേയമായി കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇതേ പൊലിസുകാരന്‍ തന്നെയാണ് കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ മുന്‍പിലെ പെട്രോള്‍ പമ്പിലേക്ക് പൊലിസ് ജീപ്പ് ഓടിച്ചു കയറ്റിയത്. അന്ന് പെട്രോള്‍ അടിക്കുന്ന മെഷീന്‍ തകരുകയും എണ്ണയടിക്കാന്‍ നിര്‍ത്തിയിട്ട ഒരു വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. അന്ന് നഷ്ടപരിഹാരം നല്‍കിയാണ് പൊലിസ് കേസൊതുക്കിയത്.

എന്നാല്‍ ഇപ്പോഴുണ്ടായ സംഭവത്തെ തുടര്‍ന്ന് അന്നത്തെ അപകടം യാദൃശ്ചികമല്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. തന്റെ സ്വിഫ്റ്റ് കാറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചതിനു ശേഷം 2100 രൂപ കൊടുക്കേണ്ട സ്ഥാനത്ത് 1900 രൂപ കൊടുത്തതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ബാക്കി സംഖ്യ തരാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ വാഹനത്തിലെ പെട്രോള്‍ തിരിച്ചെടുത്തോ വെന്നായിരുന്നു പൊലിസുകാരന്റെ ധിക്കാരപരമായ മറുപടി. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് പെട്രോള്‍ പമ്പ് ജീവനക്കാരനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്.