കോഴിക്കോട്: തനിക്കുനേരെ വരുന്ന രൂക്ഷമായ സൈബര്‍ ആക്രമണങ്ങളെ നിയമപരമായി നേരിടുമെന്ന്, ശ്രീകൃഷ്ണ ചിത്രങ്ങള്‍ വരക്കുന്ന മുസ്ലീം പെണ്‍കുട്ടി എന്ന നിലയില്‍ ശ്രദ്ധേയയായ, കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിനി ജസ്ന സലീം. ഹിന്ദു-ഇസ്ലാം തീവ്രവാദ ഗ്രൂപ്പുകള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. തന്നെ ഹണി ട്രാപ്പുകാരിയായി ചിത്രീകരിക്കാനുള്ള ശ്രമത്തെ തുടര്‍ന്ന് ആത്മഹത്യക്ക് വരെ ശ്രമിച്ചു. എന്നിട്ടും സൈബര്‍ ആക്രമണം അവസാനിപ്പിക്കുന്നില്ല.

സത്യം എന്തെന്ന് തിരക്കാതെയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം. താന്‍ നല്‍കിയ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടയാളും ഇതിന് പിന്നിലുണ്ട്. മകന്റെ ചികിത്സാര്‍ത്ഥം കൗണ്‍സിലിംഗിനായി എത്തിയ തന്നെ ഇയാള്‍ തന്നെ ബലാത്സഗം ചെയ്യുകയായിരുന്നു. കേസ് പൊലീസ് അട്ടിമറിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ കുറ്റവിമുക്തനാക്കപ്പെട്ടത്. കേസ് അട്ടിമറിച്ചതിന് പിന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖ് എംഎല്‍എ ആണെന്നും കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ജസ്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ റോഷന്‍ എന്നിവര്‍ക്കെതിരെയും ജസ്‌നയുടെ ആരോപണം ഉന്നയിച്ചു. റോഷന്‍ തന്നെ നിരന്തരം ഉപദ്രവിച്ചെന്നും ഇയാള്‍ക്കെതിരെ നല്‍കിയ കേസുകള്‍ അട്ടിമറിക്കപ്പെട്ടുവെന്നും ജെസ്‌ന പറയുന്നു. ടി സിദ്ദിഖ് റോഷനെ സഹായിക്കുന്നതായാണ് ജസ്‌നയുടെ ആരോപണം.

ശോഭ സുരേന്ദ്രനും തന്നെ അപമാനിക്കാന്‍ കൂട്ടുനില്‍ക്കയാണെന്ന് ജസ്ന പറഞ്ഞു. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കാനാണ് ജസ്‌നയുടെ തീരുമാനം. ജസ്നയ്ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സ്വാമി ഹിമവല്‍ ഭദ്രാനന്ദ അറിയിച്ചു.