തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ തൊഴിലാളി ജോയിയെ രക്ഷിക്കാന്‍ കഴിയാത്തതില്‍ വിങ്ങിപ്പൊട്ടി മേയര്‍ ആര്യാ രാജേന്ദ്രന്‍. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ സികെ ഹരീന്ദ്രന്‍ എംഎല്‍എയോട് സംസാരിക്കുമ്പോഴായിരുന്നു മേയര്‍ കരഞ്ഞത്. ഇത്രയും കഷ്ടപ്പെട്ടിട്ടും ജീവന്‍ രക്ഷിക്കാനായില്ലെന്നും ജോയിയെ ജീവനോടെ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പറഞ്ഞ മേയര്‍ സാധ്യമായതെല്ലാം നഗരസഭയുടെ ഭാഗത്ത് നിന്ന് ചെയ്‌തെന്നും എംഎല്‍എയോട് പറഞ്ഞു.

വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് മേയര്‍ വികാരധീനയായത്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ നിന്നാണ് മേയര്‍ പൊട്ടിക്കരഞ്ഞത്. ഒപ്പം നിന്നവര്‍ ആര്യയെ ആശ്വസിപ്പിച്ചു. ആര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് ചെയ്തതെന്ന് സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ അടക്കം ആര്യ രാജേന്ദ്രനോട് പറഞ്ഞു.

വൈകുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നുവെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ആര്യ പറഞ്ഞു. ജോയിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലല്ലോ എന്നും ആര്യ സി.കെ.ഹരീന്ദ്രനോട് പറഞ്ഞു. ആമയിഴഞ്ചാന്‍ തോടില്‍ മാലിന്യങ്ങള്‍ കുന്നുകൂടിയതിനു പിന്നാലെ കോര്‍പ്പറേഷനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജോയിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയും സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങള്‍ വരുന്നുണ്ട്.

നഗരസഭയുടെ അനാസ്ഥയാണ് ജോയിയുടെ മരണത്തിന് കാരണമെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് മേയര്‍ വികാരാധീനയായത്. ഒപ്പമുണ്ടായിരുന്ന സികെ ഹരീന്ദ്രന്‍ എംഎല്‍എ മേയറെ ആശ്വസിപ്പിച്ചു. നിര്‍ധന കുടുംബമാണ് ജോയിയുടേതെന്നും അദ്ദേഹത്തിന്റെ അമ്മയുടെ ജീവിതം സുരക്ഷിതമാക്കാന്‍ സഹായം വേണമെന്നും പറഞ്ഞ അദ്ദേഹം ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.