തൃശൂര്‍: തൃശൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്റെ അതിക്രമം. തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടിലെ ഓടുന്ന ബസില്‍ ജീവനക്കാരന്‍ വിദ്യാര്‍ത്ഥിനിയെ ചുംബിക്കുകയായിരുന്നു. സ്‌കൂളില്‍ എത്തിയ കുട്ടി കരച്ചിലായതോടെ വീട്ടില്‍ വിളിച്ച് പറയുകയായിരുന്നു. സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പിടികൂടി ഇയാളെ പൊലീസില്‍ ഏല്‍പിച്ചു. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സംഭവം.

റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശാസ്ത എന്ന ബസിലെ കണ്ടക്ടര്‍ പെരുമ്പിളിശ്ശേരി സ്വദേശി ചൂരനോലിക്കല്‍ വീട്ടില്‍ സാജന്‍ (37) എന്നയാളാണ് വിദ്യാര്‍ത്ഥിനിയെ ചുംബിച്ചതായി പറയുന്നത്. വിദ്യാര്‍ത്ഥിനിയെ ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇന്ന് രാവിലെ ബസ് സ്റ്റാന്‍ഡില്‍ നിന്നും സ്‌കൂളിലേയ്ക്ക് പോകുന്ന വഴി ഇയാള്‍ ബലമായി കുട്ടിയെ ചുംബിച്ചതായും പരാതിയില്‍ പറയുന്നു.

വൈകിട്ട് അഞ്ചര മണിയോടെ കൊടുങ്ങല്ലൂരില്‍ നിന്നും വരുകയായിരുന്ന ബസില്‍ പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും കയറുകയും മറ്റ് യാത്രക്കാരെ ഇറക്കിയതിന് ശേഷം ബസ് പൊലിസ് സ്റ്റേഷനിലേയ്ക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് ഇതേ പേരിലുള്ള ബസിലെ യാത്രികനായ വയോധികനെ പുത്തന്‍ത്തോട് വച്ച് ബസില്‍ നിന്ന് മര്‍ദ്ദിച്ച് ഇറക്കി കൊലപെടുത്തിയിരുന്നു.