കണ്ണൂര്‍: കണ്ണൂരില്‍ പൊലീസുകാരുടെ സംഘടനയിലെ പടലപ്പിണക്കവും ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കേരള പൊലിസ് അസോസിയേഷന്‍ (KPA)സംഘടനയുടെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്ന സമയത്ത് കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ രണ്ട് പേര്‍ അസോസിയേഷന്‍ നേതാവിനെ അസഭ്യം വിളിക്കുന്ന വീഡിയോയാണ് ചോര്‍ന്നത്.

പൊലിസിന്റെ തന്നെ വിവിധ വാട്‌സ്ആപ് ഗ്രൂപ്പുകളിലാണ് വീഡിയോ പ്രചരിക്കുന്നത്. ഉന്നത പോലീസ് ഓഫീസര്‍മാരുടെ പോലെ നേതാവ് നിര്‍ദ്ദേശം നല്‍കുന്നതും, എസ് ഐ മാര്‍ പ്രകോപിതരാവുന്നതും ഓഡിയോ മ്യൂട്ടാക്കുന്നതും ഒടുവില്‍ അവരെ റിമൂവ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നതും വീഡിയോവിലുണ്ട്. ഇവര്‍ മദ്യപിച്ച് തെറിവിളിച്ചതായാണ് നേതാവിന്റെ ആരോപണം.

സംസ്ഥാന നേതാവിന്റെ പരാതിയെ തുടര്‍ന്ന് പരിശോധനക്കെത്തിയപ്പോള്‍ നേരത്തെ തെറിവിളിച്ച എസ് ഐ മാര്‍ ഓടിരക്ഷപ്പെട്ടതായാണ് വിവരം. പരാതിയില്‍ പറഞ്ഞ എസ് ഐ മാര്‍ രക്ഷപെട്ടതിനാല്‍ ഇവര്‍ മദ്യപിച്ചോ എന്നതിന് തെളിവോ, തൊണ്ടിയോ കണ്ടെത്താനായിട്ടില്ല. എന്തായാലും സംഭവത്തെക്കുറിച്ച് ഗൗരവമായ പരിശോധന നടത്താന്‍ തന്നെയാണ് വകുപ്പിന്റെ തീരുമാനം.

എന്നാല്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ഔദ്യോഗിക കംപ്യൂട്ടറില്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്തിയ അസോസിയേഷന്‍ സംസ്ഥാന നേതാവിന് എതിരെ എന്തുകൊണ്ട് പരിശോധനയില്ലാ എന്ന ചോദ്യവും ഒന്നും സംഭവിക്കില്ല എന്ന മറുപടികളും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നുണ്ട്. പൊലിസുകാരുടെ നടപടി സേനയുടെ അച്ചടക്ക ലംഘനമാണ് ഇതിലൂടെ തെളിയുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.