കോഴിക്കോട്: അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയും ഞായറാഴ്ചയും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ എവിടെയും ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ ഇല്ല. യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടതും ശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്നും നാളെയും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി എല്ലാ ജില്ലകളിലും ഈ രണ്ട് ദിവസങ്ങളില്‍ ഗ്രീന്‍ അലര്‍ട്ടാണ്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ നിലവില്‍ ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ജാഗ്രത കൈവിടരുതെന്നാണു കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച കാസര്‍കോട് മുതല്‍ കോഴിക്കോട് വരെയുള്ള നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.

മധ്യകേരളം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ പാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീനഫലമായാണു കേരളത്തില്‍ മഴ തുടരുന്നത്. ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കു സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ച മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, കേരള തീരത്ത് ഞായറാഴ്ച രാത്രി 11:30 വരെ രണ്ട് മുതല്‍ രണ്ടര മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കണമെന്നും മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ മാറി താമസിക്കണമെന്നും നദീതീരങ്ങളില്‍ നിന്നും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ മാറണമെന്നും മുന്നറിയിപ്പുണ്ട്.