കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയില്‍ മതിലിടിഞ്ഞു റോഡിലേക്ക് വീണുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് തലനാരിഴ്ക്ക് വ്യാഴാഴ്ച്ച രാവിലെ എട്ടരയോടെയാണ് സംഭവം. അഞ്ചരക്കണ്ടി - കണ്ണൂര്‍ റോഡിലെ ജുമാമസ്ജിദിന്റെ ചുറ്റുമതിലാണ് കനത്ത മഴയില്‍ തകര്‍ന്നു വീണത്. പള്ളിക്ക് സമീപമുള്ള മദ്രസയില്‍ നിന്നും വീട്ടിലേക്ക് വിദ്യാര്‍ത്ഥികള്‍ നടന്നു പോകുമ്പോഴാണ് സംഭവം മതിലിനോട് ചേര്‍ന്ന് ഒരു കുട്ടി നടന്നു പോകുന്നതിനിടെയില്‍ ചെങ്കല്‍ കൊണ്ടു കെട്ടിയ മതില്‍ റോഡിലേക്ക് പതിക്കുകയായിരുന്നു.

കുട്ടി എതിര്‍ദിശയിലേക്ക് ഓടി മാറിയതിനാലും റോഡില്‍ വാഹനമില്ലാതിരുന്നതിനാലുമാണ് ദുരന്തം ഒഴിവായത് അപകടമുണ്ടാക്കിയ മതിലിന്റെ ചെങ്കല്ലുകള്‍ നാട്ടുകാര്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചു. വിദ്യാര്‍ത്ഥിനിയുടെ കൂടെ രണ്ടു കുട്ടികള്‍ കൂടി ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ അല്‍പ്പം പുറകെ നടന്നതിനാല്‍ അപകടത്തില്‍പ്പെട്ടില്ല അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്.

തൊട്ടടുത്ത വീട്ടിലെ സി.സി. ടിവി ദൃശ്യമാണ് ലഭിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴ പെയ്യുന്ന കണ്ണുരില്‍ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നുവെങ്കിലും വ്യാഴാഴ്ച്ച അവധി നല്‍കിയിരുന്നില്ല. എന്നാല്‍ രാവിലെ മുതല്‍ അതിശക്തമായ മഴ പെയ്യുന്നതിനെ തുടര്‍ന്ന് ഭൂരിഭാഗം വിദ്യാലയങ്ങളും ക്‌ളാസുകള്‍ നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.