കല്‍പറ്റ: വയനാട്ടിലെ ദുരന്ത മേഖലയില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ പേരില്‍ ചിലര്‍ പണപ്പിരിവ് നടത്തുന്നുവെന്ന് മന്ത്രി പി.എ ഇക്കാര്യത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മഹാഭൂരിപക്ഷം ആത്മാര്‍ഥമായി ഇടപെടുമ്പോള്‍ ചെറുന്യൂനപക്ഷം ഇത്തരമൊരു പോരായ്മ വരുത്തുന്നത് പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പുറത്തുനിന്നടക്കം ചിലര്‍ സ്ഥലം കാണാന്‍ വരുന്നതുപോലെ എത്തുന്നുണ്ടെന്നും ചില ആളുകള്‍ വേറുതേ വന്ന് വീഡിയോ എടുത്ത് ദുരന്ത ടൂറിസമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

'വോളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമുള്ള വോളണ്ടിയര്‍മാര്‍ മാത്രം മതി. വോളണ്ടിയര്‍മാര്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ആരെയും ചെറുതായി കാണുന്നില്ല. എന്നാലതില്‍ കൃത്യമായ നിയന്ത്രണം വേണം. ചിലര്‍ ദുരന്തമേഖയില്‍ അനാവശ്യമായി വരികയും വീഡിയോ എടുക്കുകയുമൊക്കെ ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഇതിനെ ദുരന്ത ടൂറിസമായി കണ്ടുകൊണ്ട് വരുന്നവരുണ്ട്. ഡാര്‍ക്ക് ടൂറിസമായി കാണുന്നതിനെ നിയന്ത്രിക്കേണ്ടതുണ്ട്.

അതുപോലെ ഭക്ഷണം നല്ലനിലയില്‍ വളരെ ആത്മാര്‍ത്ഥമായി പാകം ചെയ്ത് വിതരണം ചെയ്യുന്നവരുണ്ട്. അവരെയെല്ലാം ബഹുമാനിക്കുന്നു. എന്നാല്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലര്‍ക്ക് ഭക്ഷണം കഴിച്ചിട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടം ഉള്‍പ്പെടെ ഇത് ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സൈനികര്‍ക്കൊക്കെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് വലിയ ബുദ്ധിമുട്ടാണ്.

ഇത്തരം രക്ഷാദൗത്യങ്ങളില്‍ ഭക്ഷണം നല്‍കുന്നതിന് ഒരു സംവിധാനമുണ്ട്. കേരളത്തില്‍ എല്ലാ കാര്യങ്ങളും ജനകീയമാണ്. ഷിരൂരില്‍ പോയവര്‍ക്കറിയാം അവിടെ എത്രത്തോളം നിയന്ത്രങ്ങളാണുള്ളതെന്ന്. അവിടെ ഭക്ഷണത്തിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. അതിനാല്‍ തന്നെ ദുരന്തമേഖലയില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഭക്ഷ്യവകുപ്പിന്റെ ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുന്നുണ്ട്.

ഭക്ഷണം ലഭ്യമല്ലെന്ന പരാതി വരുന്നയിടത്ത് ഭക്ഷണം എത്തിക്കാനുള്ള സംവിധാനവുമുണ്ട്. ഈ മേഖലയില്‍ ഒരു കുഴപ്പവും ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യത്തില്‍ അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഭക്ഷണം വിതരണം ചെയ്യുന്നവര്‍ നല്ല രീതിയില്‍ തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ഇതിനിടെ ഭക്ഷണം വിതരണം ചെയ്യാനെന്ന പേരില്‍ ചിലര്‍ പണപ്പിരിവ് നടത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മഹാഭൂരിപക്ഷവും വളരെ ആത്മാര്‍ത്ഥമായി ഇടപെടുമ്പോള്‍ വളരെ ചെറിയൊരു ന്യൂനപക്ഷം ഇത്തരം പോരായ്മകള്‍ വരുത്തുന്നത് വളരെ പ്രയാസമാണ്'- മന്ത്രി പറഞ്ഞു.