മാലി: ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദഗ്ധ്യവും ശേഷിയുമുള്ള പൈലറ്റുമാർ മാലദ്വീപിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ. 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ദ്വീപ് രാജ്യം വിട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ.

ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിൽ ഇപ്പോഴുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവുമാണ് മാലദ്വീപിന് ഇന്ത്യ നൽകിയത്. മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ പിൻവലിച്ചതിനെ കുറിച്ചും പകരം ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരെ നിയമിച്ചതിനെ കുറിച്ചും മാധ്യമങ്ങളെ അറിയിക്കാൻ ശനിയാഴ്ച രാഷ്ട്രപതിയുടെ ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗസ്സൻ മൗമൂൺ ഇക്കാര്യം പറഞ്ഞത്.

ദ്വീപ് രാഷ്ട്രത്തിലെ എല്ലാ ഇന്ത്യൻ സൈനികരെയും മെയ് 10 നകം പിൻവലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ത്യ സൈനികരെ പിൻവലിച്ചു. സൈനിക ആശുപത്രിയിലെ ഇന്ത്യൻ ഡോക്ടർമാരെ മാറ്റാൻ മാലിദ്വീപ് സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് മാലിദ്വീപ് മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സൈനികർക്ക് പകരം സിവിലിയന്മാരെ നിയമിക്കാനുള്ള കരാറിൽ പ്രാദേശിക പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി സമീർ ശനിയാഴ്ച പറഞ്ഞു.