ചെന്നൈ: തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി ഉയര്‍ത്താന്‍ നീക്കം. യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് നിലവില്‍ ഉദയനിധി. സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി ഉദയനിധി ഓഗസ്റ്റ് 22 ന് മുമ്പ് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഡിഎംകെ സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കരുണാനിധി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായി പിതാവ് സ്റ്റാലിന്‍ വന്ന അതേ വഴിയിലൂടെയാണ് ഉദയനിധിയുടേയും സ്ഥാനക്കയറ്റം. ദി ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സര്‍ക്കാരിലുള്ള ഉദയനിധിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുംഭരണ തലത്തില്‍ സ്റ്റാലിന്റെ ഭാരം ലഘൂകരിക്കാനുമാണ് ഉദയനിധിയെ ഭരണത്തിന്റെ തലപ്പത്തേക്കെത്തിക്കുന്നതെന്നാണ് ഇക്കാര്യത്തില്‍ ഡിഎംകെ നല്‍കുന്ന വിശദീകരണം. ഉപമുഖ്യമന്ത്രിയായി ഉദയനിധിയുടെ സ്ഥാനക്കയറ്റം ഉറപ്പാണെന്നും ഓഗസ്റ്റ് 22 ന് മുഖ്യമന്ത്രി സ്റ്റാലിന്റെ യുഎസിലേക്കുള്ള യാത്രയ്ക്ക് മുമ്പ് അതുണ്ടാവുമെന്നും ഡിഎംകെയിലെ ഒരു മുതിര്‍ന്ന നേതാവ് സ്ഥിരീകരിച്ചു.

സുഗമമായ ഭരണം ഉറപ്പാക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ ഭാരം കുറയ്ക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു. ഈ നീക്കം ഉദയനിധിയെ കാര്യമായ ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ സഹായിക്കുമെന്ന് ഡിഎംകെയുടെ ഒരു മുതിര്‍ന്ന മന്ത്രി പറഞ്ഞു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം കൂടിയാവും ഉദയനിധിയുടെ സ്ഥാനക്കയറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ മേഖലയില്‍ ഉദയനിധിയുടെ പ്രതിബദ്ധതയെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണുള്ളതെന്ന പരാമര്‍ശത്തില്‍ സംശയങ്ങള്‍ തള്ളിക്കളയണമെന്നും സ്ഥാനം അടിച്ചേല്‍പ്പിച്ചതല്ലെന്നും ഉദയനിധി തന്നെ ആവശ്യപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.

"അദ്ദേഹം വിമുഖനായ ഒരു രാഷ്ട്രീയക്കാരനാണെങ്കില്‍, അദ്ദേഹം ഭാരമേറിയ ഒരു പദവി ആവശ്യപ്പെടില്ല. അദ്ദേഹത്തിന്റെ ചെറുപ്പവും സെലിബ്രിറ്റി പദവിയും കാരണമാണ് ഈ കിംവദന്തികള്‍ ഉണ്ടാകുന്നത്, "മന്ത്രി പറഞ്ഞു. 2026ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ പങ്ക് വഹിക്കാന്‍ ഉപമുഖ്യമന്ത്രിയുടെ റോള്‍ ഉദയനിധിയെ പ്രാപ്തനാക്കും. മന്ത്രിമാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള കാബിനറ്റ് പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് ഉദയനിധിയുടെ സ്ഥാനമാറ്റം. "പുനഃസംഘടനാ തീരുമാനങ്ങള്‍ ഇതുവരെ അന്തിമമായിട്ടില്ല, എന്നാല്‍ നിരവധി മന്ത്രിമാരുടെ പ്രകടനം കണക്കിലെടുക്കും," ഒരു മുതിര്‍ന്ന ഡിഎംകെ നേതാവ് പറഞ്ഞു.

2024 ജനുവരിയില്‍, മുഖ്യമന്ത്രി സ്റ്റാലിന്‍ തന്നെ ഉദയനിധിയുടെ സ്ഥാനക്കയറ്റത്തെ ചുറ്റിപ്പറ്റിയുള്ള കിംവദന്തികളെക്കുറിച്ച് പ്രതികരിച്ചിരുന്നു. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും എതിരാളികളുടെ നീക്കമാണിതിന് പിന്നിലെന്നും ആയിരുന്നു സ്റ്റാലിന്റെ പ്രതികരണം. താനടക്കം മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടിമാരായി പ്രവര്‍ത്തിക്കുകയാണെന്ന ഉദയനിധിയുടെ വാക്കുകളും സ്റ്റാലിന്‍ ആ ഘട്ടത്തില്‍ എടുത്തുപറഞ്ഞിരുന്നു.