യൂറോസ്റ്റാര്‍ ട്രെയിനുകളും വിമാന സര്‍വ്വീസുകളും റദ്ദാക്കപ്പെടുകയും 32 ലക്ഷത്തോളം കാറുകള്‍ നിരത്തിലിറങ്ങുകയും ചെയ്തതോടെ ബ്രിട്ടീഷുകാരോട് ഹോളിഡേ യാത്രകള്‍ റദ്ദാക്കാന്‍ അഭ്യര്‍ത്ഥന. ഡോവര്‍ തുറമുഖത്തും വന്‍ തിരക്കായിരുന്നു. അതുപോലെ ഗാറ്റ്വിക്ക് എക്സ്പ്രസ്സും വൈകി. ഫ്രാന്‍സിലെ ഹൈസ്പീഡ് ട്രൈയിന്‍ നെറ്റ്വര്‍ക്കിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ലണ്ടന്‍, സെയിന്റ് പാന്‍ക്രാസ് മുതല്‍ പാരീസ് വരെയുള്ള, യൂറോസ്റ്റാര്‍ യാത്രകള്‍ റദ്ദാക്കപ്പെടുകയോ വൈകുമയോ ചെയ്തു. 2024 ലെ ഒളിമ്പിക്സ് കാണുവാന്‍ ഏറെ പേരായിരുന്നു ബുക്ക് ചെയ്തിരുന്നത്.

ഒളിമ്പിക്സിന്റെ ഉദ്ഘാടന മഹാമഹം കാണുവാന്‍ ഉദ്ദേശിച്ചിരുന്നവരോട് യാത്ര റദ്ദാക്കാനായിരുന്നു റെയില്‍ ഓപ്പറേറ്റര്‍ ഉദ്ദേശിച്ചത്. യൂറോസ്റ്റാറിനെ ആശ്രയിക്കാതെ പാരീസിലേക്ക് പറന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും ആ അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. ഈ വാരാന്ത്യത്തില്‍ മുഴുവനും നാലില്‍ ഒന്ന് യൂറോസ്റ്റാറും റദ്ദാക്കപ്പെടും എന്നതിനാല്‍ യാത്രയിലെ കാലതാമസം തിങ്കളാഴ്ച വരെ പ്രതീക്ഷിക്കാം. സാധാരണയായി യൂറോസ്റ്റാര്‍ യാത്രക്കാര്‍ക്ക് ട്രെയിന്‍ റദ്ദായാല്‍ വിമാനത്തില്‍ പോകുന്നതിനുള്ള ഓപ്ഷന്‍ ഉണ്ട്. എന്നാല്‍, ഒളിമ്പിക്സ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നൊ ഫ്‌ളൈ സോണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഉച്ചക്ക് ശേഷം വിമാന സര്‍വ്വീസുകള്‍ ഇല്ലായിരുന്നു.

സര്‍വ്വീസുകള്‍ കൂട്ടമായി റദ്ദ് ചെയ്യപ്പെട്ടതോടെ ഹോളിഡേ റദ്ദാക്കി മടങ്ങാന്‍ ഹീത്രൂവിലും സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തിലും യാത്രക്കാരോട് ആവശ്യപ്പെട്ടു. ഇതോടെ രണ്ടിടത്തും കാര്യങ്ങള്‍ അവതാളത്തില്‍ ആയതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഏകദേശം 32 ലക്ഷത്തോളം കാറുകളായിരുന്നു ബ്രിട്ടീഷ് നിരത്തുകളില്‍ ഇറങിയത് എന്ന് ആര്‍ എ സി പറയുന്നു. സ്‌കൂളുകള്‍ വേനലവധിക്കായി അടച്ചതോടെ ആഴ്ച മുഴുവന്‍ നിരത്തുകളില്‍ തിരക്ക് വര്‍ദ്ധിക്കുമെന്നും ആര്‍ എ സി അറിയിച്ചിട്ടുണ്ട്.

ഡോവര്‍ തുറമുഖത്തും ആയിരക്കണക്കിന് കാറുകളാണ് എത്തിയത്. ബോര്‍ഡര്‍ പ്രൊസസ്സിംഗിന് ശരാശരി 40 മിനിറ്റ് സമയമാണ് എടുക്കുന്നത്. തുറമുഖ ഉദ്യോഗസ്ഥരും പോലീസുകാരും ജൂബില്‍ വേ ഫ്‌ലൈഓവറിന്റെ താഴെയുള്ള തുറമുഹത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. അത്യധികം തിരക്ക് പിടിച്ച റോഡില്‍ വന്‍ ക്യൂ പ്രതീക്ഷിച്ചാണ് ഉദ്യോഗസ്ഥര്‍ നിലകൊള്ളുന്നത്.