തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളാണെന്ന് സമ്മതിക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മുഖ്യമന്ത്രിയെ മാറ്റാനുള്ള ധൈര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായി വിജയനാണ് സീതാറാം യെച്ചൂരിക്കും കേന്ദ്ര കമ്മിറ്റിക്കും ചിലവിന് കൊടുക്കുന്നത്. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന അഴിമതിയുടെ പങ്കുപറ്റിയാണ് ദേശീയതലത്തില്‍ സിപിഎം പ്രവര്‍ത്തിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.

കരുവന്നൂരിലെ പാവങ്ങളുടെ പണം രഹസ്യ അക്കൗണ്ടുകള്‍ വഴി സിപിഎം കൈക്കലാക്കിയത് നമ്മള്‍ കണ്ടു കഴിഞ്ഞു. ഇങ്ങനെ അഴിമതി പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനസെക്രട്ടറിക്ക് നിലപാട് തിരുത്തുമെന്ന് പറയാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും പാലക്കാട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സുരേന്ദ്രന്‍ ചോദിച്ചു.

സിപിഎമ്മിലും സര്‍ക്കാരിലും ഏറ്റവും ആദ്യം തിരുത്തേണ്ട വ്യക്തി പിണറായി വിജയനാണ്. എന്നാല്‍ അദ്ദേഹം അതിന് തയ്യാറല്ലെന്നാണ് തുടര്‍ച്ചയായി പ്രഖ്യാപിക്കുന്നത്. വന്‍തോല്‍വിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുസ്ലിം പ്രീണനം നടത്താനാണ് മുഖ്യമന്ത്രി ഒരുങ്ങുന്നത്. ഭൂരിപക്ഷ ജനവിഭാഗങ്ങളോട് പകവീട്ടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നഗ്‌നമായ മുസ്ലിം പ്രീണനമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ത്തത്. അത്തരം നിലപാടെടുത്തതിന് മുഖ്യമന്ത്രി ഇതര സമുദായങ്ങളോട് മാപ്പുപറയണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.