അൽഹസ : പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് കിടപ്പിലായ പ്രവാസി, നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ തുടർചികിൽസയ്ക്കായി നാട്ടിലേക്ക് മടങ്ങി.

കൊല്ലം കിളികൊല്ലൂർ സ്വദേശിയായ മനോജ് കുമാർ (53 വയസ്സ്) ആണ് നാട്ടിലേക്ക് മടങ്ങിയത്.
അൽഹസ മേഖലയിലെ ഷുഖൈഖ് കഴിഞ്ഞ 18 വർഷമായി വാട്ടർ ടാങ്കർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു മനോജ് കുമാർ.
ജോലിക്കിടെ സ്‌ട്രോക്ക് വന്നതിനെ തുടർന്ന് കഴിഞ്ഞ 23 ദിവസമായി ബെഞ്ചലവി ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മനോജിനെ നവയുഗം അൽഹസ്സ ജീവകാരുണ്യ പ്രവർത്തകരായ ജലീൽ കല്ലമ്പലവും, സിയാദ് പള്ളിമുക്കും ദിവസവും ആശുപത്രിയിൽ പോയി പരിചരിക്കുകയും വേണ്ട മനോധൈര്യം നൽകി തിരിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു.

കുറച്ച് ദിവസത്തെ ആശുപത്രി ചികിത്സയെ തുടർന്ന് കുറച്ച് അസുഖം ഭേദപ്പെട്ടെങ്കിലും ദീർഘമായ ഒരു തുടർ ചികിത്സ മനോജിന് ആവശ്യമാണ് എന്ന് ഡോക്ടർമാർ അറിയിച്ചു. അതിനെ തുടർന്ന് നവയുഗം ജീവകാരുണ്യ പ്രവർത്തകർ മനോജ് ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട് കമ്പനിയുടെ സഹകരണത്തോടെ എല്ലാ ആനുകൂല്യങ്ങളും നൽകി മനോജിനെ നാട്ടിൽ അയക്കുന്നതിനുള്ള ശ്രമത്തിലായി.

മനോജിനെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച് ചികിത്സയുടെ റിപ്പോർട്ട് നാട്ടിൽ തുടർ ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടറുമായി ബന്ധപ്പെട്ട് ചികിത്സ ഉറപ്പുവരുത്തിയാണ് മനോജിനെ നാട്ടിൽ അയക്കാനുള്ള ജീവകാരുണ്യ പ്രവർത്തകരുടെ ശ്രമങ്ങൾ പൂർത്തിയാക്കിയത്.
നവയുഗം ജീവകാരുണ്യ പ്രവർത്തകരായ ഷാജി മതിലകം, മണിക്കുട്ടൻ, ഷിബു കുമാർ, ജീവകാരുണ്യ പ്രവർത്തകനായ വിക്രമൻ തിരുവനന്തപുരവും പ്രധാന പങ്കുവഹിച്ചു.

നോർക്കയുമായി ബന്ധപ്പെട്ട് എയർപോർട്ടിൽ നിന്ന് ആശുപത്രിയിലേക്കുള്ള ആംബുലൻസ് സൗകര്യം നവയുഗം നോർക്ക പ്രവർത്തകനായ ദാസൻ രാഘവൻ നോർക്കയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തി.
തുടർന്ന് നടപടികൾ പൂർത്തിയാക്കി
മനോജിനൊപ്പം ജലീൽ കല്ലമ്പലവും സഹയാത്രികനായി , ദമ്മാം വിമാനതാവളം വഴി നാട്ടിലേയ്ക്ക്‌കൊണ്ടു പോയി.

മനോജിനെ യാത്രയാക്കാനായി എയർപോർട്ടിൽ ഷാജി മതിലകം, ലത്തീഫ് മൈനാഗപ്പള്ളി, വിക്രമൻ തിരുവനന്തപുരം, ജലീൽ കല്ലമ്പലം, സിയാദ് പള്ളിമുക്ക് എന്നിവരെല്ലാം എത്തിയിരുന്നു. എയർപോർട്ടിൽ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെല്ലാം ഷാജി മതിലകം ഇടപെട്ട് പൂർത്തിയാക്കി.