മെസ്‌ക്വിറ്റ് (ഡാളസ് ):ജലാശയത്തിനടിയിലും ജീവശ്വാസം നൽകുവാൻ പ്രാപ്തിയുള്ള ദൈവത്തിലായിരിക്കണം നാം വിശ്വാസം അർപ്പികേണ്ടതെന്നു റവ ഫാ മാത്യു ജേക്കബ്.

ദൈവീക കല്പനകളോട് മറുതലിച്ചു നിനവെയിലേക്കു പോകുന്നതിന്പകരം തർശീശിലേക്കു യാത്ര തിരിച്ച യോനായുടെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന പ്രതിസന്ധകളിൽ ദൈവം അവനെ കൈവിട്ടില്ല . തിമിംഗലത്തിനുള്ളിലിരുന്നും ജീവശ്വാസം നൽകുവാൻ പ്രാപ്തിയുള്ള ദൈവത്തിങ്കലേക്കു തന്റെ പ്രാർത്ഥനകൾ ഉയർന്നപ്പോൾ യോനായെ ജീവിതത്തിലേക്ക് ദൈവം,തിരിച്ചു കൊണ്ടുവന്നതായി നാം കാണുന്നു . കർത്താവിനെ മൂന്നുവട്ടം തള്ളിപ്പറയുകയും മറുതലിച്ചു മാറിപോകുകയും ചെയ്ത ശീമോൻ പത്രോസിനെ യഥാസ്ഥാനപ്പെടുത്തി സ്വർഗ്ഗത്തിന്റെ താക്കോൽ ഏൽപിക്കുകയും ചെയ്തതു നീതിമാനായ ദൈവമായിരുന്നുവെന്നും നാം വിസ്മരിക്കരുതെന്നും റവ ഫാ മാത്യു ജേക്കബ് ഉദ്‌ബോധിപ്പിച്ചു.

വലിയ നോമ്പിനോടനുബന്ധിച്ചു 'ആഷ് വെഡ്‌നെസായിൽ' ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ സംഘടിപ്പിച്ച ശുശ്രുഷയിൽ ധ്യാന പ്രസംഗം നടത്തുകയായിരുന്നു കാരോൾട്ടൻ സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി മാത്യു ജേക്കബ് അച്ചൻ.

പരസ്പര സ്‌നേഹത്തിന്റെ സന്ദേശം വാലൻന്റൈൻ ദിനത്തിൽ ലോകമെങ്ങും പ്രചരിപ്പിക്കുന്ന ഇതേ (ഫെബ്രുവരി 14 നു) ദിനത്തിൽ ക്രിസ്തുവിന്റെ അതുല്യ സ്‌നേഹ സന്ദേശം വിശ്വാസ സമൂഹത്തിൽ പങ്ക് വെക്കുവാൻ അവസരം ലഭിച്ചതിൽ കൃതാർത്ഥനാണെന്നു അച്ചൻ പറഞ്ഞു.ലോകത്തിൽ അർപ്പിക്കപ്പെട്ട എല്ലാ യാഗവസ്തുക്കളും കത്തിയമർന്നു ചാരമായി മാറിയെങ്കിൽ, കാൽവരി ക്രൂശിൽ മനുഷ്യ വർഗത്തിന്റെ പാപപരിഹാരത്തിന്നായി യാഗ വസ്തുവായി മാറിയ ക്രിസ്തു നാഥൻ ചാരമായി അലിഞ്ഞു ചേരാതെ മൂനാം നാളിൽ ഉയർത്തെഴുന്നേറ്റതായി നാം വിശ്വസിക്കുന്നു .ഈ നോമ്പുകാലഘട്ടത്തിൽ ക്രിസ്തു നാഥനിൽ നമ്മുടെ വിശ്വാസമർപ്പിക്കണമെന്നു ഊന്നി പറഞ്ഞു അച്ചൻ.തന്റെ പ്രസംഗം ഉപസംഹരിച്ചു. ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരി റവ ഷൈജു സി ജോയ് അച്ചൻ റവ ഫാ മാത്യു ജേക്കബിനെ പരിചയപെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു.