തിരുവനന്തപുരം: തിയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നതിന് അനുമതിയില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയാണ് കൂടുതൽ ഇളവുകൾ നൽകേണ്ടതില്ല എന്നാണ് ശനിയാഴ്ച ചേർന്ന അവലോകനയോഗം തീരുമാനമെടുത്തത്.

തിയേറ്ററുകളിൽ എല്ലാ സീറ്റിലും കാണികളെ അനുവദിക്കണമെന്നായിരുന്നു തിയേറ്ററുടമകളുടേയും സിനിമാ മേഖലയിലുള്ളവരുടേയും ആവശ്യം. എന്നാലിത് അംഗീകരിക്കാനാവില്ലെന്നാണ് കോവിഡ് അവലോകനയോഗത്തിൽ സർക്കാർ നിലപാടെടുത്തത്. കോവിഡുമായി ബന്ധപ്പെട്ട് നിലവിൽ സംസ്ഥാനത്ത് വളരെക്കുറച്ച് നിയന്ത്രണങ്ങൾ മാത്രമേയുള്ളൂ. അതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് തിയേറ്ററുകളിലെ 50 % സീറ്റിങ് കപ്പാസിറ്റിയാണ്.

എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങളായതിനാൽ കൂടുതൽ ആളുകളെ അനുവദിക്കാൻ കഴിയില്ലെന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തിയേറ്ററുകൾക്ക് കൂടുതൽ ഇളവുകൾ വേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. എന്നാൽ പകുതി സീറ്റുകളിൽ പ്രവേശനം നടത്തുന്നത് സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നതായി ഉടമകൾ പറയുന്നു.

രണ്ടാം ഡോസ് വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ നിർദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ രണ്ടാം ഡോസ് വാക്‌സീൻ എടുക്കാൻ കാലാവധിയായവരുടെ വിവരം ശേഖരിക്കണം. അത്തരക്കാരെ കണ്ടെത്തി വാക്‌സീൻ നൽകാനുള്ള സംവിധാനമൊരുക്കണം.

ജില്ലാ കലക്ടർമാർ, ജില്ലാ ചുമലയുള്ള മന്ത്രിമാർ എന്നിവർ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ വിളിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തണം. വാർഡുതല സമിതികളും മറ്റു വകുപ്പുകളും ചേർന്ന് ആവശ്യമായ നടപടികൾ എടുത്ത് വാക്‌സിനേഷൻ പൂർത്തീകരിക്കാൻ ശ്രദ്ധിക്കണം.സിഎഫ്എൽടിസി, സിഎസ്എൽടിസി എന്നിവ ആവശ്യമെങ്കിൽ മാത്രം നിലനിർത്തിയാൽ മതിയെന്ന് യോഗം തീരുമാനിച്ചു.