നൈജീരിയ: നൈജീരിയയിൽ കർഷകർക്കു നേരെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരിക്കുന്ന കർഷകർക്ക് നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്. മോട്ടോർ സൈക്കിളിൽ ആയുധവുമായെത്തിയ ഒരു സംഘം അക്രമികൾ വെടിയുതിർക്കുകയായിരുന്നു. മൈഡുഗുരിക്കടുത്തുള്ള ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്.

പുരുഷന്മാർക്കും സ്ത്രീകൾക്കും നേരെ അക്രമി സംഘം വെടിയുതിർത്തു. നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ടുകളുണ്ട്.

ബൊക്കോ ഹറാം ഗ്രൂപ്പുകളും അവരുടെ ഘടകമായ ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസുമാണ് അക്രമത്തിന് പിന്നിലെന്ന് സംശയങ്ങൾ ഉയരുന്നുണ്ട്. നൈജീരിയയിൽ നിരവധി ആക്രമണങ്ങൾ സമാനമായ രീതിയിൽ ഇസ്‌ലാമിക തീവ്രവാദ ഗ്രൂപ്പുകൾ നടത്തിയിരുന്നു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല.ആക്രമണത്തെ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദു ബുഹാരി അപലപിച്ചു. എന്നാൽ രാജ്യത്തെ ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബുഹാരിക്കുമേൽ കടുത്ത സമ്മർദ്ദമാണ് ഉയരുന്നത്.

സംഘർഷത്തിന് പിന്നാലെ നൈജീരിയയിലെ കർഷകർക്ക് സുരക്ഷ ഒരുക്കാൻ കൂടുതൽ സിവിലിയൻ ജോയിന്റ് ടാസ്‌ക് ഫോഴ്‌സുകളെ നിയമിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കർഷകരുടെ കൂട്ടക്കൊല നൈജീരിയയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വീട്ടിലിരുന്നാൽ പട്ടിണികൊണ്ട് മരിക്കുമെന്നും പുറത്തിറങ്ങിയാൽ വെടിയേറ്റ് മരിക്കുമെന്ന സ്ഥിതിയാണുള്ളതെന്നും കർഷകർ പറയുന്നു.