തിരുവനന്തപുരം: 202122 സാമ്പത്തികവർഷവും പ്രാഥമിക ഓഹരി വില്പനയുമായി നിരവധി കമ്പനികളെത്തും. ഏപ്രിൽ-ജൂൺ പാദത്തിൽമാത്രം 15 കമ്പനികളെങ്കിലും വിപണിയിൽ ലിസ്റ്റുചെയ്യുമെന്നാണ് കരുതുന്നത്. ഏപ്രിൽമാസംമാത്രം അഞ്ചോ ആറോ കമ്പനികൾ ഐപിഒ പ്രഖ്യേപിച്ചേക്കും.

റിയൽ എസ്റ്റേറ്റ് കമ്പനിയായ മാക്രോടെക് ഡെവലപ്പേഴ്സായിരിക്കും ആദ്യമെത്തുക. 2,500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഏപ്രിൽ ഏഴുമുതൽ ഒമ്പതുവരെയാണ് അപേക്ഷിക്കാനുള്ള സമയം.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദോഡ്ല ഡയറി, കിംസ്, ഇന്ത്യ പെസ്റ്റിസൈഡ്സ്, സോന ബിഎസ്ഡബ്ല്യു ഫോർജിങ്സ്, അധാർ ഹൗസിങ് ഫിനാൻസ് തുടങ്ങിയ കമ്പനികളും രംഗത്തുണ്ട്.

ഏപ്രിലിൽതന്നെ ഈ കമ്പനികളെല്ലാംകൂടി 18,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. മുൻ സാമ്പത്തിക വർഷത്തിൽ 30ലേറെ കമ്പനികൾ 39,000 കോടി രൂപയാണ് ഐപിഒവഴി സമാഹരിച്ചത്.

പൊതുമേഖല സ്ഥാപനമായ എൽഐസി ഉൾപ്പടെ എട്ടോളം കമ്പനികളാണ് ജൂലായ്-മാർച്ച് കാലയളവിൽ വിപണിയിലെത്തുക. 70,000-80,000 കോടി രൂപയാകും എൽഐസി വിപണിയിൽനിന്ന് സമാഹരിക്കുക. നടപ്പ് സാമ്പത്തികവർഷം ഓഹരി വിറ്റഴിച്ച് 1.75 ലക്ഷംകോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.