തിരുവനന്തപുരം: സഞ്ചാരം എന്ന പരിപാടിയിലുടെ ലോകത്തിന്റെ വിവിധങ്ങളായ സംസ്‌ക്കാരത്തെയും ജീവിതത്തെയും മലയാളിക്ക് മുന്നിലെത്തിച്ച പ്രതിഭയാണ് സന്തോഷ് ജോർജ്ജ് കുളങ്ങര.ഇപ്പോഴിത സമാനരിതിയിൽ മറ്റൊരു വിസ്മയക്കാഴ്‌ച്ച കൂടി പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കാൻ തയ്യാറെടുക്കുകയാണ് ഇദ്ദേഹം.ബഹിരാകാശത്തേക്ക് ടിക്കറ്റെടുത്ത ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടത്തിനൊപ്പം അവിടുത്തെ അതിശയിപ്പിക്കുന്ന കാഴ്‌ച്ചകൾ കൂടി പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് ഉറപ്പ് നൽകുകയാണ് സന്തോഷ്.വിർജിൻ ഗ്യാലട്ടിക് പേടകത്തിൽ യാത്ര പോകാൻ ഇന്ത്യയിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത ഏക വ്യക്തിയും സന്തോഷ് ആണ്. 2022 ലായിരിക്കും ജോർജിന്റെ യാത്രയെന്നാണ് സൂചന.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിക്കുന്നത്.റിച്ചഡ് ബ്രാൻസന്റെ ബഹിരകാശ ടൂറിസം പദ്ധതി വഴിയാണ് സന്തോഷ് ജോർജും യാത്ര പോകുക. വിർജിൻ ഗ്യാലട്ടിക്കിൽ യാത്ര ചെയ്യാൻ ഇന്ത്യയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യ വ്യക്തി കൂടിയാണ് സന്തോഷ് ജോർജ് കുളങ്ങര.ബഹിരാകാശ യാത്രയ്ക്ക് മുൻപ് ജോർജിന് പ്രത്യേകം പരിശീലനം നൽകിയേക്കും. കെന്നഡി സ്പേസ് സെന്ററിലായിരിക്കും പരിശീലനം നടക്കുക. സീറോ ഗ്രാവിറ്റിയിൽ എങ്ങനെ യാത്ര ചെയ്യമെന്നത് സംബന്ധിച്ചാണ് പ്രധാന പരിശീലനം നൽകുക. രണ്ടരലക്ഷം ഡോളറാണ് (ഏകദേശം 1.8 കോടി രൂപ) ബഹിരാകാശ യാത്രയ്ക്കായി ചെലവ് വരുന്നത്.

2007ൽ തന്നെ സ്പേസ് ടൂറിസത്തിന്റെ ഭാഗമാകാൻ സാധിക്കുമെന്ന് സന്തോഷ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വിർജിൻ ഗ്യാലട്ടിക്കിന്റെ പരീക്ഷണം വിജയിക്കുന്നത് വരെ ഈ യാത്രയ്ക്കായി കാത്തിരിക്കേണ്ടി വന്നു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ ഇതിനകം തന്നെ ബഹിരാകാശ യാത്രയ്ക്ക് ബുക്ക് ചെയ്തിട്ടുണ്ട്.ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തിന്റെ തൊട്ടരികിലെന്ന് സന്തോഷ് ജോർജ് കുളങ്ങര നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.

വർഷങ്ങൾക്ക് മുൻപ് തന്നെ പങ്കുവച്ച ഈ വലിയ സ്വപ്നം ഉടൻ സത്യമാകുമെന്ന് അദ്ദേഹം തന്നെയാണ് ദിവസങ്ങൾക്ക് മുൻപ് വിഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയത്. മലയാളികൾക്ക് വേണ്ടി മലയാളി നടത്തുന്ന യാത്ര എന്നാണ് അദ്ദേഹം ഈ ചരിത്ര തീരുമാനത്തെ വിശേഷിപ്പിച്ചത്.ഒരു ദശാബ്ദത്തിലേറെയായി 130 രാജ്യങ്ങളിൽ സഞ്ചരിച്ച് 1,800 എപ്പിസോഡ് ട്രാവൽ ഡോക്യുമെന്ററികൾ സ്വന്തം ടിവി ചാനലിൽ സംപ്രേഷണം ചെയ്ത വൺ മാൻ ആർമി എന്നാണ് സന്തോഷ് ജോർജിനെ വിശേഷിപ്പിക്കുന്നത്.