ഡെറാഡൂൺ: ഹരിദ്വാറിൽ കുംഭമേള നടക്കുന്ന സ്ഥലം കോവിഡ് ക്ലാസ്റ്ററായി മാറുമെന്ന് ഉറപ്പായി. ഇതുവരെ മേളയ്‌ക്കെത്തിയ 1701 പേർക്ക് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കോവിഡ് ബാധിച്ചുവെന്ന് ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ് അറിയിച്ചു. ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധനകളിലാണ് ഇത്രയും പേർക്ക് കോവിഡ് ബാധിച്ച വിവരം പുറത്തായത്. കൂടുതൽ ആർ.ടി.പി.സി.ആർ പരിശോധനകളുടെ ഫലങ്ങൾ കൂടി പുറത്ത് വരാനുണ്ടെന്നും അതു കൂടി വന്നാൽ രോഗികളുടെ എണ്ണം 2000 വരെ ഉയർന്നേക്കാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും ഹരിദ്വാറിൽ കുംഭമേള നടക്കുകയാണ്. ദിവസവും ലക്ഷക്കണക്കിനാളുകളാണ് കുംഭമേളയിൽ പങ്കെടുക്കുന്നത്. കോവിഡുകാലത്ത് കുംഭമേള നടത്തുന്നതിനെതിരെ വിമർശനമുയർന്നിട്ടും മേളയിൽ നിന്ന് പിന്നാക്കം പോവാൻ ഉത്തരാഖണ്ഡ് സർക്കാർ തയാറായിട്ടില്ല.

ഏപ്രിൽ 10 മുതൽ 15 വരെയുള്ള അഞ്ച് ദിവസങ്ങളിലാണ് കോവിഡ് പരിശോധന നടത്തിയത്. വിവിധ സന്യാസ സമൂഹങ്ങൾക്കിടയിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കുംഭമേളയുടെ സ്‌നാനത്തിൽ ഏകദേശം 48.51 ലക്ഷം പേരാണ് പങ്കെടുത്തത്. സ്‌നാനത്തിനിടെ കോവിഡ് പ്രോട്ടോകോളിന്റെ നഗ്‌നമായ ലംഘനമുണ്ടായത് വൻ വിമർശനത്തിനിടയാക്കിയിരുന്നു.