ലുധിയാന: മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗത്തിൽ പാഞ്ഞ ബിഎംഡബ്ലൂ കാർ മരത്തിലിടിച്ച് രണ്ടു മരണം. കാർ രണ്ടായി പിളർന്നു. സരഭ നഗറിൽ ദീപക് ആശുപത്രിക്കു സമീപമാണ് രാത്രി അമിതവേഗത്തിൽ പാഞ്ഞ കാർ മരത്തിലിടിച്ച് രണ്ടായി പിളർന്നത്.

ഫിറോസ്പൂർ റോഡിലേക്ക് പോകുകയായിരുന്ന കാറിൽ മൂന്നു പേരാണ് യാത്ര ചെയ്തിരുന്നത്. ബിആർഎസ് നഗർ ഗഗൻ ശർമ, ദുഗ്രിയിലെ രജത് ദുവാ എന്നിവരാണ് മരിച്ചത്. ആരതി സിനിമയ്ക്കു സമീപം താമസിക്കുന്ന അതുൽ ബൻസാൽ എന്നയാൾക്ക് നിസാരപരിക്കേറ്റു.
അതുലാണ് കാർ ഓടിച്ചിരുന്നതെന്നു പറയുന്നു. സമീപത്തെ സീറ്റിൽ രജതും ഗഗൻ പിൻസീറ്റിലുമാണ് ഇരുന്നത്. അമിതവേഗത്തെത്തുടർന്ന് നിയന്ത്രണം വിട്ട കാർ ദീപക് ആശുപത്രിക്കു സമീപത്തുള്ള വളവ് തിരിയുമ്പോൾ മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടായി പിളർന്ന കാറിന്റെ ഒരു ഭാഗം ബാൽ ഭവനു മുന്നിലും പിൻഭാഗം പവർ കോളനിയുടെ പിൻഗേറ്റിനു സമീപത്തുമാണ് കാണപ്പെട്ടത്.

സംഭവസ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് ഓഫീസർ അർമിന്ദർ സിങ് വെളിപ്പെടുത്തി. വണ്ടിയോടിച്ചിരുന്ന അതുൾ മദ്യപിച്ചിരുന്നുവെന്ന ആരോപണത്തെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് ഓഫീസർ വ്യക്തമാക്കി.