പുനലൂർ: പുനലൂരിൽ ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ചെമ്പഴന്തി എസ്എൻ കോളേജിലെ എംഎ വിദ്യാർത്ഥിനി ആതിരയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് സൂചനകൾ. പുനലൂർ കരുവാളൂർ പഞ്ചായത്തിലെ വേഞ്ചെന്പ് വേലംകോണം സ്വദേശിയാണ് ആതിര.

തൊഴിലുറപ്പ് പണിക്കായി പോയ ആതിരയുടെ അമ്മ സരസ്വതി ശനിയാഴ്ച വൈകീട്ടോടെ തിരിച്ചെത്തിയപ്പോഴാണ് ആതിര തൂങ്ങിയ നിലയിൽ കണ്ടത്. വാതിൽ തുറക്കാനായി നിരവധി തവണ വാതിലിൽ മുട്ടിയിട്ടും ആതിര വാതിൽ തുറന്നില്ല. ഇതോടെ കതക് തള്ളിതുറന്ന് അകത്ത് കയറിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ ആതിരയുടെ ശരീരം കാണപ്പെട്ടത്.

അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികൾ ഉടൻ തന്നെ കെട്ട് അഴിച്ച് ആതിരയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പുനലൂർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസിന്റെ പ്രഥമിക അന്വേഷണത്തിൽ പറയുന്നത്. എന്നാൽ ആതിരയുടെ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് സൂചന.