മുംബൈ: കോവിഡ് കെയർ സെന്ററിൽ രോ​ഗിക്ക് കൂട്ടിനെത്തിയ യുവതിയെ അറ്റൻഡർ ബലാത്സം​ഗം ചെയ്തു. മുംബൈയിലെ താനെ സ്വദേശിയായ യുവതിയാണ് മൂന്ന് തവണ ബലാത്സം​ഗത്തിന് ഇരയായത്. സംഭവത്തിൽ യുവതി പരാതി നൽകിയതോടെ അറ്റൻഡർ അറസ്റ്റിലായി. 27കാരനായ യുവാവാണ് പിടിയിലായത്. തന്റെ പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവ് പീഡനത്തിനിരയാക്കിയതെന്ന് യുവതി പരാതിയിൽ പറയുന്നു.

ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവിന്റെ ഭീഷണിയിൽ ഭയപ്പെട്ട യുവതി ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പരാതി നൽകാൻ തയ്യാറായത്. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 27കാരനായ യുവാവ് തന്നെ മൂന്ന് തവണ പീഡനത്തിനിരയായെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.

വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് കോവിഡ് സെൻററിൽ പ്രവേശിപ്പിച്ച പതിനൊന്നു വയസുള്ള ഒരു ബന്ധുവിന്റെ കൂട്ടിനായാണ് യുവതി ക്വറൻറീൻ കേന്ദ്രത്തിലെത്തിയത്. പത്തുമാസം പ്രായമായ മകളും ഒപ്പമുണ്ടായിരുന്നു. ഇവർ താമസിച്ചിരുന്ന മുറിയിൽ ചൂട് വെള്ളം നൽകാനെന്ന വ്യാജേന എത്തുന്ന പ്രതി പലതവണ പീഡന ശ്രമം നടത്തി. യുവതി എതിർത്ത് നിന്നതോടെ കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.