ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് വയസ്സുകാരൻ കുഴൽക്കിണറിൽ വീണു. മധ്യപ്രദേശ് നിവാരി ജില്ലയിലെ ബാർഹോ ബുജുർഗ് ഗ്രാമത്തിലാണ് സംഭവം 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുഞ്ഞ് വീണത്. ഹരികിഷന്റെ മകൻ പ്രഹ്ലാദ് ആണ് വീണത്. കരസേന ഉൾപ്പെടെയെത്തി രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. കുട്ടി എത്ര താഴ്ചയിലാണ് ഉള്ളതെന്ന് മനസ്സിലായിട്ടില്ലെന്ന് പ്രിഥിപുർ പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് നരേന്ദ്ര ത്രിപാഠി പറഞ്ഞു. ജില്ലാ അധികാരികൾ, സൈന്യം, ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

സമാന്തരമായ കുഴിയെടുത്താണ് കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത്. സിസിടിവി ക്യാമറ ഉപയോഗിച്ച് കുട്ടി നിൽക്കുന്നയിടം വ്യക്തമായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നേരത്തെ കുട്ടി രക്ഷാപ്രവർത്തകരോട് പ്രതികരിച്ചിരുന്നെങ്കിലും ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

അഞ്ച് ദിവസം മുമ്പാണ് കുഴൽക്കിണർ കുഴിച്ചത്. 200 അടി താഴ്ചയുള്ള കിണറിൽ 100 അടിയെത്തിയപ്പോഴേക്കും വെള്ളം കിട്ടിയിരുന്നു. വയലിൽ കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. കുഴൽക്കിണർ വീട്ടുപകരണം ഉപയോഗിച്ച് മൂടിയിരുന്നു. ഇത് മാറ്റി കളിക്കുന്നിനിടെ, കുട്ടി അബദ്ധവശാൽ കുഴൽക്കിണറിൽ വീണതാകാമെന്നാണ് നിഗമനം. ഏകദേശം 50-60 അടി താഴ്ചയിലാണ് കുട്ടിയുള്ളതെന്നാണ് രക്ഷാപ്രവർത്തകരുടെ നിഗമനം. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്താൻ വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ അഭ്യർത്ഥന പ്രകാരമാണ് സൈന്യം രക്ഷാപ്രവർത്തനത്തിനെത്തിയത്.