തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4741 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂർ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂർ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസർഗോഡ് 95 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 8.72% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,088 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,59,297 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4791 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 48,501 കോവിഡ് കേസുകളിൽ, 7.4 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 526 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,679 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4382 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 315 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5144 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 866, കൊല്ലം 354, പത്തനംതിട്ട 67, ആലപ്പുഴ 184, കോട്ടയം 500, ഇടുക്കി 294, എറണാകുളം 662, തൃശൂർ 512, പാലക്കാട് 178, മലപ്പുറം 208, കോഴിക്കോട് 781, വയനാട് 105, കണ്ണൂർ 348, കാസർഗോഡ് 85 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 48,501 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,40,528 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

ഒമിക്രോൺ: കേരളത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിദേശത്ത് കണ്ടെത്തിയെങ്കിലും സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ മാർഗനിർദ്ദേശം അനുസരിച്ചുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും എല്ലാവരും മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും.

വാക്‌സിൻ എടുക്കാത്തവർ എത്രയും വേഗം വാക്‌സിൻ എടുക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് അവലോകന യോഗങ്ങൾ നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർടിപിസിആർ പരിശോധന നടത്തി എയർസുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. കേന്ദ്ര മാർഗനിർദ്ദേശങ്ങളിൽ പറയുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരെ സംസ്ഥാനത്ത് എത്തിയിട്ട് എയർപോർട്ടുകളിൽ വീണ്ടും ആർടിപിസിആർ പരിശോധന നടത്തും.

ഇവർ കർശനമായി ഏഴ് ദിവസത്തെ ക്വാറന്റൈനിലിരുന്ന ശേഷം വീണ്ടും ആർടിപിസിആർ പരിശോധന നടത്തണം. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ സംശയമുള്ള സാമ്പിളുകൾ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കുമെന്നും മന്ത്രി അറിയിച്ചു.