ഗൊരഖ്പുർ: കാമുകിയുമായുള്ള വിവാഹം നടക്കാൻ, യുവതിയുടെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയയാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗോരഖ്പുറിലാണ് സംഭവം. അഞ്ച് വയസ്സുള്ള ആൺകുട്ടിയേയാണ് ദിനേഷ് യാദവ് എന്ന യുവാവ് തട്ടിക്കൊണ്ട് പോയത്.

അഭാഷു എന്ന് പേരുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്. 24 മണിക്കൂറിനുള്ളിൽ പൊലീസ് കുട്ടിയെ രക്ഷിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്താൻ കഴിയാതായപ്പോൾ രക്ഷിതാക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് ബന്ധുക്കളെ കാണാൻ വീട്ടിലെത്തിയ ശേഷമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് ദിനേഷ് യാദവിന്റെ പക്കൽ നിന്ന് കുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ അമ്മയുടെ സഹോദരിയുമായി യുവാവ് പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാർക്ക് ഈ വിവാഹത്തിൽ താത്പര്യമില്ലായിരുന്നു.

യുവതിയുടെ വീട്ടുകാരിൽ സമ്മർദ്ദം ചെലുത്തുന്നതിനാണ് തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ടത്. യുവാവിനെ അറസ്റ്റ് ചെയ്തതായും ഇയാൾക്കെതിരേ തട്ടിക്കൊണ്ട് പോകലിന് കേസെടുത്തുവെന്നും കാമ്പയിർഗഞ്ച് എസ്.എച്ച്.ഒ എസ്‌പി സിങ് പറഞ്ഞു.