കണ്ണൂർ: ഇരിക്കൂറിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയെ ചൊല്ലി കയ്യാങ്കളിയും. യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അഡ്വ. സജീവ് ജോസഫിനെ പിന്തുണച്ച പ്രവർത്തകന് കോൺ​ഗ്രസ് പ്രവർത്തകരുടെ മർദ്ദനമേറ്റു. സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കരുതെന്നാവശ്യപ്പെട്ട് രാപ്പകൽ സമരം നടത്തുന്ന കോൺഗ്രസ് പ്രവർത്തകരാണ് പിന്തുണ അറിയിച്ച് സമര പന്തലിന് മുന്നിലേക്കെത്തിയ പ്രവർത്തകനെ പരസ്യമായി മർദ്ദിച്ചത്.

കണ്ണൂരിൽ കോൺഗ്രസിന് അന്തകവിത്തായി മാറിയത് എ ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ്. കണ്ണുരുകാരനായ കെ.സിക്ക് കണ്ണൂർ ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ വ്യക്തമായി അറിയാവുന്നതാണ്. എന്നിട്ടാണ് ഈ കൊടും ചതി ചെയ്തതെന്ന് എഗ്രുപ്പ് നേതാക്കൾ പറയുന്നു. ജില്ലയിൽ ശോഷിച്ചു വന്ന എ ഗ്രൂപ്പിന് ആകെയുള്ള പിടിവള്ളി കളിലൊന്നായിരുന്നു കെ.സി ജോസഫ് 40 വർഷത്തോളം എംഎ‍ൽഎയായിരുന്ന ഇരിക്കൂർ മണ്ഡലം എന്നാൽ ഇക്കുറി കെ.സി മാറി നിന്നതോടെ അദ്ദേഹത്തിന്റെ വിശ്വസ്തനായ സോണി സെബാസ്റ്റ്യൻ സ്ഥാനാർത്ഥിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സോണി സെബാസ്റ്റ്യൻ ഇവിടെ റിബൽ സ്ഥാനാർത്ഥിയായേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. കടുത്ത അമർഷമാണ് മണ്ഡലത്തിൽ പുകയുന്നത്.

എ ഗ്രൂപ്പുകാരുടെ വികാരവും സോണി സ്ഥാനാർത്ഥിയാകണമെന്നായിരുന്നു. ഇതിനിടെയാണ് കെ.സി വേണുഗോപാൽ ഗ്രൂപ്പുകാരനായ സജീവ് ജോസഫ് തന്റെ ഡൽഹിയിലെ സ്വാധീനമുപയോഗിച്ച് വെള്ളി മുങ്ങ സ്‌റ്റൈലിൽ സ്ഥാനാർത്ഥിയാകാൻ പെട്ടിയുമായെത്തിയത് ഇരിക്കൂർ മണ്ഡലത്തിൽ പ്രവർത്തകരോട് പോലും ബന്ധമില്ലാത്ത നേതാവാണ് സജീവ് ജോസഫെന്നതാണ് ആരോപണം. നേതാക്കളുമായി മാത്രമേ ബന്ധമുള്ളു. ജില്ലയിലെത്തുന്ന ദേശാടന കിളി ഡൽഹിയിലെ എ.ഐ.സി.സി ഓഫിസിലെ നിത്യ സന്ദർശകനും കെസി വേണുഗോപാലിന്റെ വിശ്വസ്തനുമാണ് ഈ ബന്ധം ഉപയോഗിച്ചാണ് കോൺഗ്രസിന്റെ സംസ്ഥാനത്ത് തന്നെ ഉറച്ച മണ്ഡലങ്ങളിലൊന്നായ ഇരിക്കൂർ അടിച്ചെടുത്തത്. പേരാവൂർ സ്വദേശിയായ അഡ്വ.സജീവ് ജോസഫിന് സ്വന്തം മണ്ഡലത്തിലും സീറ്റു ലഭിച്ചിരുന്നില്ല. ഇതോടെ

കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇരിക്കൂറിൽ എ ഗ്രൂപ്പ് നേതാക്കളുടെ കൂട്ട രാജിക്ക് കളമൊരുങ്ങിയിരിക്കുകയാണ് ' സജീവ് ജോസഫാണ് ഇരിക്കൂറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെന്നു പ്രഖ്യാപിച്ചതിന്പിന്നാലെയാണ് കൂട്ടരാജിയുണ്ടായത്. ഇരിക്കൂറിൽ സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കണമെന്ന ആവശ്യം നേതൃത്വം നിരാകരിച്ചതിന് പിന്നാലെയാണ് തങ്ങളുടെ കൂട്ടരാജിയെന്ന് എഗ്രുപ്പ് നേതാക്കൾ പറഞ്ഞു.

സോണി സെബാസ്റ്റ്യൻ കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചു. ഇരിക്കൂറിൽ ഏകപക്ഷീയമായ സ്ഥാനാർത്ഥി പ്രഖ്യാപനമെന്ന് സോണി സെബാസ്റ്റ്യൻ പ്രതികരിച്ചു. സോണി സെബാസ്റ്റ്യന് പിന്നാലെ 22 ഡിസിസി അംഗങ്ങളും 13 മണ്ഡലം പ്രസിഡന്റുമാരും രാജി വച്ചു. സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ പരസ്യ പ്രതിഷേധം നടന്നിരുന്നു. സോണി സെബാസ്റ്റ്യനെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ കൂട്ട രാജിയെന്ന് എ ഗ്രൂപ്പ് നേതാക്കൾ ഭീഷണി മുഴക്കിയിരുന്നു. സജീവ് ജോസഫിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ എ ഗ്രൂപ്പ് സോണിയാ ഗാന്ധിക്ക് ഫാക്‌സ് അയക്കുകയും ചെയ്തിരുന്നു.അതേസമയം ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കൾ കൂട്ടമായി രാജിവെച്ചു. കെപിസിസിയുടെ ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ അടക്കമുള്ളവരാണ് രാജി വെച്ചത്.