മംഗളുരു : ജയിലിനുള്ളിൽ കഴിയാൻ താത്പര്യമുള്ളവർക്ക് അതിനുള്ള അവസരമൊരുക്കുകയാണ് കർണാടക ബെലാഗവിയിലെ ഹിൻഡാൽഗ സെൻട്രൽ ജയിൽ
അധികൃതർ. ഇതിലൂടെ ആർക്കും 24 മണിക്കൂർ ഒരു ജയിൽപുള്ളിയുടെ ജീവിതം ആസ്വദിക്കാം, അനുഭവിക്കാം. ഫീസിനത്തിൽ നൽകേണ്ടത് വെറും അഞ്ഞൂറ് രൂപ മാത്രം. ജയിൽ ജീവിതം പരിചയപ്പെടുത്തുന്ന ജയിൽ ടൂറിസമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ നിർദ്ദേശത്തിനുള്ള സംസ്ഥാനസർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് ജയിലധികൃതർ. മറ്റ് തടവുകാരോടെന്ന പോലെ തന്നെയാവും സന്ദർശകരോടുമുള്ള അധികൃതരുടെ പെരുമാറ്റം. പുലർച്ചെ മണിയടിയോടെയാവും ദിനചര്യ ആരംഭിക്കുന്നത്. ജയിലിലെ യൂണിഫോം ധരിക്കണം. തടവുപുള്ളികൾക്ക് നൽകുന്നത് പോലെ നമ്പർ ലഭിക്കും. മറ്റ് തടവുപുള്ളികൾക്കൊപ്പം സെൽ പങ്കിടേണ്ടി വരും.

തടവുപുള്ളികൾക്ക് നൽകുന്ന അതേ ഭക്ഷണം തന്നെ കഴിക്കേണ്ടതുണ്ട്. ജയിലിനകത്ത് പൂന്തോട്ടനിർമ്മാണം, പാചകം, ശുചീകരണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ പങ്കു ചേരുകയും വേണം. ചിലപ്പോൾ വലിയ ജയിൽപുള്ളി'കളോടൊപ്പം കഴിയേണ്ടിയും വരും. പ്രതികളോടൊപ്പം കഴിയുന്നത് ജയിൽവാസത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുമെന്ന് ജയിലധികൃതർ പറയുന്നു. കൂടാതെ ഇത് കുറ്റകൃത്യങ്ങളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥർ പങ്കുവെച്ചു.

നേരത്തെ 2018 ൽ, കേരളത്തിലെ പ്രമുഖ സ്വർണവ്യാപാരി ബോബി ചെമ്മണൂർ തെലങ്കാനയിലെ സംഗറെഡ്ഡി ജില്ല ജയിലിൽ ഒരുദിവസം തടവുകാരനായി ജയിൽ വകുപ്പ് ആരംഭിച്ച 'ജയിൽ അനുഭവം' എന്ന പരിപാടിയുടെ ഭാഗമായി 500 രൂപ അടച്ചു ജയിൽവാസം അനുഭവിച്ചിരുന്നു .

തെലങ്കാന സർക്കാർ മ്യൂസിയമാക്കിമാറ്റിയ 220 വർഷം പഴക്കമുള്ള സംഗറെഡ്ഡി ജയിലിൽ മൂന്നു സുഹൃത്തുക്കളോടൊപ്പമാണ് ബോബി അന്ന് കഴിഞ്ഞത്. ഒരുദിവസം ജയിലിൽ കിടക്കുക എന്ന ആശയം 15 വർഷം മുമ്പ് തന്റെ മനസ്സിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ഇതിനോട് പ്രതികരിച്ചത്. കേരളത്തിലെ പൊലീസ് അധികൃതരുമായി സംസാരിച്ചെങ്കിലും കുറ്റംചെയ്യാതെ ജയിലിൽ കഴിയാൻ പറ്റില്ലെന്നായിരുന്നു മറുപടി ലഭിച്ചതെന്നും ബോബി പറഞ്ഞിരുന്നു .