ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ ആന്റണി. കോവിഡിന്റെ മറവിൽ തന്ത്രപ്രധാനമായ സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറണമെന്നും ആന്റണി ആവശ്യപ്പെട്ടു.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനാണ് കേന്ദ്രസർക്കാർ കൈമാറിയിരിക്കുന്നത്. 50 വർഷത്തേക്കാണ് അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നൽകിയത്. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്ര തീരുമാനം.വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകളാണ് അദാനി ഗ്രൂപ്പ് തീരുമാനിക്കുക. തിരുവനന്തപുരത്തിന് പുറമേ ജയ്പുർ, ഗോഹട്ടി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനിക്ക് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാൻ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ നേരത്തേ തീരുമാനമെടുത്തിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കാണുകയും സ്വകാര്യവൽക്കരണം അനുവദിക്കരുതെന്നും വിമാനത്താവളം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയാറാണെന്നും അറിയിച്ചിരുന്നു.