തിരുവനന്തപുരം: എൻ എസ് എസ്സ് ജനറൽ സെക്രട്ടറിയെ വിമർശിച്ച് എ കെ ബാലൻ. നായന്മാരെല്ലാം സ്വന്തം പോക്കറ്റിലാണെന്ന സുകുമാരൻ നായരുടെ ധാരണ തെറ്റിയെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതായി എ കെ ബാലൻ പറഞ്ഞു. സുകുമാരൻ നായർ ബിജെപിയിലേക്ക് പോകുന്നതിന് എതിരല്ല. എന്നാൽ തെറ്റായ സന്ദേശമാണ് സുകുമാരൻ നായർ നൽകിയതെന്നും എ കെ ബാലൻ വ്യക്തമാക്കി.

നിരീശ്വരവാദികളും ഈശ്വരവാദികളും തമ്മിലുള്ള പോരാട്ടമെന്ന സുകുമാരൻ നായരുടെ പ്രസ്താവന തെറ്റായിപ്പോയി. അത്തരം കാര്യങ്ങളൊക്കെ വോട്ടെടുപ്പ് ദിനത്തിൽ പറയുവാൻ പാടില്ലായിരുന്നു. ഇനിയെങ്കിലും സുകുമാരൻ നായർ തെറ്റ് തിരുത്തണമെന്ന് എ കെ ബാലൻ കൂട്ടിച്ചേർത്തു. കുപ്പിവള പൊട്ടുന്ന പോലെ പൊട്ടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വരെ പോകുമെന്നും എ കെ ബാലൻ പരിഹസിച്ചു.

സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് താൻ വിശ്വസിക്കുന്നതായി വോട്ടെടുപ്പ് ദിനത്തിൽ ജി. സുകുമാരൻ നായർ പറഞ്ഞിരുന്നു. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ട്. ഇപ്പോഴും അത് നിലനിൽക്കുന്നുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു. സർക്കാരിന് എതിരായി വ്യക്തമായ നിലപാട് പ്രകടിപ്പിക്കുന്നതായിരുന്നു സുകുമാരൻനായരുടെ പ്രതികരണം.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സുകുമാരൻ നായർക്കെതിരെ രംഗത്തുവന്നിരുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ഇടതു മുന്നണിക്ക് എതിരാക്കാൻ കഴിയില്ലെന്നു നേരത്തേ പറഞ്ഞതാണ്. ജനവിധിയിലൂടെ അതു തെളിയിക്കപ്പെട്ടു. വോട്ടെടുപ്പു ദിവസം രാവിലെ തന്നെ ഇന്നയാൾക്ക് വോട്ട് ചെയ്യണമെന്നു പ്രഖ്യാപിച്ചാൽ ജനം അതു സ്വീകരിക്കുമെന്നാണോ കരുതിയിരുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പേരു പറയാതെ പിണറായി ചോദിച്ചിരുന്നു.