പാലക്കാട്: സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തുവരും മുമ്പേ ഉണ്ടായ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി എ.കെ.ബാലൻ. തന്റെ ഭാര്യയായ പികെ ജമീല തരൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാവുമെന്ന് പറഞ്ഞുണ്ടായ വിവാദം ആസൂത്രിതമായിരുന്നു. ഒരു കേന്ദ്രത്തിൽ നിന്നാണ് സ്ഥാനാർത്ഥിയാവുമെന്ന് പ്രചാരണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

പികെ ജമീല സഖാവ് പികെ കുഞ്ഞച്ചന്റെ മകളാണ്. തന്റെ വാലിൽ കെട്ടിയല്ല അവരുടെ വ്യക്തിത്വം. ജമീല സ്ഥാനാർത്ഥിയാവണമെന്ന് ഒരു ഘട്ടത്തിലും ആലോചിച്ചിട്ടില്ല. പാർട്ടിയോ താനോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും എകെ ബാലൻ പറഞ്ഞു. ദലിത് വിഭാഗത്തിൽപെട്ടവൻ കുറെ അനുഭവിച്ചതാണ്. വാഴയുടെ കന്ന് വരുമ്പോൾ തന്നെ അത് ചവിട്ടിക്കളയും. ആ പ്രേതങ്ങൾ ഇന്നുമുണ്ട്. അവർക്ക് മുന്നിൽ മുട്ട് മടക്കില്ലെന്നും എകെ ബാലൻ പറഞ്ഞു.

ശബരിമലയിലിപ്പോൾ യാതൊരു പ്രശ്‌നവുമില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിപ്പ് വേവില്ല. ഭക്തജനങ്ങൾ തിരിച്ചടി നൽകും. ഹിന്ദു പണ്ഡിതന്മാരുടെ അഭിപ്രായം കേട്ട് തീരുമാനിക്കണമെന്നാണ് കേരളം നൽകിയ സത്യവാങ്മൂലം.

സർക്കാരിന് അവ്യക്തതയുണ്ടെന്ന തെറ്റായ ധാരണയിൽ നിന്നുണ്ടായ അഭിപ്രായമാണ് എൻസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവന. ഇടത് നിലപാട് പറയുമ്പോൾ സുകുമാരൻ നായർക്ക് മനസ്സിലാകാവുന്നതേയുള്ളൂ. സർക്കാർ വിശ്വാസികൾക്കൊപ്പം തന്നെയാണെന്നും ബാലൻ കൂട്ടിച്ചേർത്തു. ബിജെപിയും കോൺഗ്രസും തമ്മിൽ അതിർ വരമ്പുകളില്ല. രണ്ട് പാർട്ടികളുടെയും നയം തുല്യമാണ്. കോൺഗ്രസുകാർ എപ്പോള് കാലുമാറുമെന്ന് പറയാനാവില്ലെന്നും ബാലൻ പരിഹസിച്ചു.

2011ൽ പാലക്കാട് ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് എകെ ബാലൻ തരൂരിൽ നിന്ന് വിജയിച്ചത്. 2016ൽ 23,068 വോട്ടിനാണ് ബാലൻ വിജയിച്ചത്.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്