കോട്ടയം: 'സാറെ, നാനൂറ് രൂപകൊടുത്ത് വാങ്ങിയ ബാഗാണ്, കുറച്ച് സാധനങ്ങൾവെച്ച് ബാഗെടുത്തപ്പോൾ ബാഗ് കീറി സാധനങ്ങൾ മുഴുവൻ നിലത്തുവീണു, കടയിൽച്ചെന്നപ്പോൾ മാറ്റിനൽകില്ലന്നാണ് പറഞ്ഞത്. പല ആളുകളും പറഞ്ഞു നിങ്ങളോട് പറഞ്ഞാൽ സഹായിക്കുമെന്ന് അതുകൊണ്ടുവന്നതാണ്.'

യുവതി പറഞ്ഞത് കേട്ട് നഗരത്തിൽ ജോലിയിലുണ്ടായിരുന്ന പിങ്ക് പൊലീസ് സംഘം ആദ്യം ഒന്നമ്പരന്നു. പിന്നീട് യുവതിയോട് കാര്യങ്ങൾ വിശദമായി തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കോട്ടയം ചെങ്ങളം സ്വദേശിനിയായ യുവതിയാണ് കീറിയ ബാഗ് മാറ്റിയെടുക്കാൻ പിങ്ക് പൊലീസിന്റെ സഹായം തേടിയെത്തിയത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെ കോട്ടയത്തെ നാഗമ്പടത്തായിരുന്നു സംഭവം നടന്നത്.

കഷ്ടപ്പാടുകളുടെ നടുവിലാണ് യുവതി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അമ്മയുടെ മരണത്തോടെ വീട്ടിൽ ബുദ്ധിമുട്ടായി. സ്വന്തമായി ജോലിചെയ്ത് ജീവിച്ചോണമെന്നാണ് യുവതിയോട് അച്ഛൻ പറഞ്ഞിരിക്കുന്നത്. അതിന് ശേഷമാണണ്് ഹോം നേഴ്‌സായി ജോലിക്കുപോയിത്തുടങ്ങിയത്. ജോലി ആവശ്യത്തിനുവേണ്ടിയണ് കഴിഞ്ഞദിവസം കോട്ടയത്തെ കടയിൽനിന്ന് ബാഗ് വാങ്ങിയത്. എന്നാൽ, വാങ്ങി വീട്ടിൽ കൊണ്ടുചെന്നയുടൻ ബാഗ് കീറിപോകുകയായിരുന്നു.

ബാഗ് മാറ്റാനായി തിരികെ കടയിലെത്തിയെങ്കിലും കടക്കാർ ബാഗ് മാറ്റിനൽകാൻ തയ്യാറായില്ല. ബാഗ് വാങ്ങിയ സമയത്ത് കടയിൽ നിന്ന് ബില്ലും നൽകിയിരുന്നില്ല. വീണ്ടുമൊരു നാനൂറ് രൂപയെടുക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് വിഷമിച്ചിരുന്ന സമയത്താണ് സുഹൃത്ത് പറഞ്ഞത് പൊലീസിന്റെ സഹായംതേടാൻ. അങ്ങനെയാണ് പിങ്ക് പൊലീസിന്റെ കനിവ് തേടി യുവതിയെത്തിയത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥരായ താനിയ, സബീന, ജ്യോതിമോൾ എന്നിവർ അപ്പോൾത്തന്നെ പൊലീസ് വാഹനത്തിൽ യുവതിയുമായി നഗരത്തിലെ കടയിലെത്തി. ഉടമയുമായി സംസാരിച്ചു. ബാഗ് മാറ്റി നൽകയില്ലെങ്കിൽ പരാതിയുമായി മുന്നോട്ട്‌പോകുമെന്നും പൊലീസ് അറിയിച്ചു. അപ്പോൾത്തന്നെ കടയുടമ യുവതിക്ക് പുതിയ ബാഗ് മാറ്റിനൽകി പ്രശ്‌നം പരിഹരിച്ചു.

യുവതിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് യുവതിയുമായി ഉടൻതന്നെ കടയിലേക്ക് പോയതെന്ന് പൊലീസ് ഉദ്യോഗസ്ഥ താനിയ പറഞ്ഞു.