തിരുവനന്തപുരം: ഖുർആൻ കള്ളക്കടത്തിന് ഉപയോഗിക്കുന്നുവെന്ന് പറയുന്നത് നീചമായ പ്രചാരണമെന്ന് എൽ.ഡി.എഫ്.കൺവീനർ എ.വിജയരാഘവൻ. ഇക്കാര്യത്തിൽ മുസ്ലിംലീഗിനെയും ബിജെപിയെയും തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെയും ലീഗിന്റെയും കള്ളപ്രചാരണം തുറന്നുകാട്ടും. കെ.ടി.ജലീലിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും എൽ.ഡി.എഫ്. കൺവീനർ പറഞ്ഞു.

നയതന്ത്ര ബാഗേജിലൂടെ സ്വർണക്കടത്ത് നടത്തിയവരെ കുറിച്ചും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും ഗുണഭോക്താക്കളെയും കണ്ടെത്തുന്നതിനും വേണ്ടിയുമുള്ള അന്വേഷണമാണ് നടക്കുന്നത്. ആ അന്വേഷണത്തെ വഴിതെറ്റിച്ച് യു.ഡി.എഫും ബിജെപിയും, വിശേഷിച്ച് മുസ്ലിംലീഗും ഖുർആൻ വഴി കള്ളക്കടത്ത് നടത്തിയെന്ന ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ്. ഒരു മതഗ്രന്ഥം കള്ളക്കടത്തിന് ഉപയോഗിച്ചു എന്നാണ് ആക്ഷേപം. വസ്തുതാരഹിതമായ ഒരു ആരോപണമാണിത്. വിജയരാഘവൻ പറഞ്ഞു.

കോടിയേരി പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തെ കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയലാഭത്തിന് വേണ്ടി വിശുദ്ധ ഖുർആനെ കള്ളക്കടത്തിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുവാണ് എന്ന് പ്രചരിപ്പിക്കുകയും അതിന് വേണ്ടി സമരം ചെയ്യുകയും ചെയ്യുന്നവരെ തുറന്നുകാണിക്കുക എന്നുള്ളത് സ്വാഭാവികമായ രീതിയാണെന്നായിരുന്നു വിജയരാഘവന്റെ മറുപടി. പാർട്ടി മുഖപത്രത്തിൽ സിപിഎം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ ലേഖനത്തിൽ സർക്കാരിനെ ഇകഴ്‌ത്തുന്നതിനായി പുണ്യഗ്രന്ഥമായ ഖുർആനെ പോലും രാഷ്ട്രീയകള്ളക്കളിക്കായി ഉപയോഗിക്കുന്നതായി ആരോപിച്ചിരുന്നു.

മുസ്ലിംലീഗ് കേരള രാഷ്ടട്രീയത്തിൽ വഹിക്കുന്ന പങ്ക് അന്ത്യന്തം പ്രതിലോമപരമാണെന്നും ഹിന്ദുവർഗീയ വാദത്തിന് വളരാൻ ഇത് സഹായകരമാകുമെന്നും വിജയരാഘവൻ കുററപ്പെടുത്തി. ലീഗിന്റെ നിലപാടുകൾക്ക് യു.ഡി.എഫ് പൂർണപിന്തുണ നൽകിപ്പോരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കസ്റ്റംസ് മന്ത്രിയെ ചോദ്യം ചെയ്യുമെന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷ ഏജൻസികൾക്ക് ആരേയും ചോദ്യം ചെയ്യാമെന്നായിരുന്നു വിജയരാഘവന്റെ മറുപടി. ജലീലിൽ രാജിവെക്കേണ്ട യാതൊരാവശ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.