കലവൂർ: ആദ്യമായി ഇടതുസർക്കാർ ഭരണത്തുടർച്ചയിൽ എത്താൻ പോകുകയാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. ആലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി. ചിത്തരഞ്ജന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസുകാർ ജയിച്ചാലും തോറ്റാലും അവർ ബിജെപിയിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. 35 സീറ്റ് കിട്ടിയാൽ ബാക്കി 36 കിട്ടുമെന്ന് ബിജെപി പ്രസിഡൻറ് പറയുന്നത് കോൺഗ്രസിനെ കണ്ടുകൊണ്ടാണെന്നും വിജയരാഘവൻ ആരോപിച്ചു.

ആറ് കേന്ദ്ര ഏജൻസിയാണ് തിരുവനന്തപുരത്ത് പെട്ടിയും തൂക്കി നടക്കുന്നതെന്നും ഇവർ 100 വർഷം നടന്നാലും ഒരു കമ്യൂണിസ്റ്റുകാരനെപോലും ഒന്നും ചെയ്യാൻ കഴിയില്ലെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. തടവുമുറിയിലിട്ട് പീഡിപ്പിച്ച് കള്ള സത്യവാങ്മൂലം എഴുതിച്ച് കോടതിയിൽ കൊടുക്കുകയാണ് ഇവർ. മോദി കേന്ദ്രം ഭരിക്കുമ്പോൾ ബിജെപിക്കാർ ജയിക്കാത്ത സംസ്ഥാനമായിരിക്കും കേരളം. സവർണാധിപത്യത്തിെൻറ പ്രതീകമായ ബിജെപിയുടെ അതേ നയമാണ് കോൺഗ്രസിനും. കേരളത്തെ മുക്കാൻ ചെന്നിത്തലയും കരകയറ്റാൻ പിണറായിയുമെന്നതാണ് നിലവിലെ അവസ്ഥ. മനുഷ്യൻ ഇത്രയും മോശമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമീഷനെ തെറ്റിദ്ധരിപ്പിച്ചാണ് പാവങ്ങളുടെ വയറ്റത്തടിച്ച് അരിയും കിറ്റും തടഞ്ഞതെന്ന് മുന്മന്ത്രി കെ.ഇ. ഇസ്മായിൽ പറഞ്ഞു. അരിയും ക്ഷേമപദ്ധതികളും മുടക്കാൻ തെരഞ്ഞെടുപ്പ് കമീഷന് കത്തെഴുതിയ പ്രതിപക്ഷ നേതാവിന് ജനം പണികൊടുക്കും. വോട്ട് ഇരട്ടിപ്പ് പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധന തുടങ്ങിയപ്പോൾ വാദി പ്രതിയായിരിക്കുകയാണ്. പരാതി നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ കേന്ദ്രമന്ത്രി മുരളീധരനെ ചോദ്യം ചെയ്താൽ വസ്തുതകൾ പുറത്തുവരുമെന്നും ഇസ്മായിൽ പറഞ്ഞു. എ.എം. ശിവരാജൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ജി. വേണുഗോപാൽ, കെ.ഡി. മഹീന്ദ്രൻ, കെ.ആർ. ഭഗീരഥൻ, പി.എസ്. അജ്മൽ എന്നിവർ സംസാരിച്ചു.