കണ്ണൂർ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ ഹരിപ്പാടെ സ്വീകരണത്തിൽ രമേഷ് പിഷാരടിയും ഇടവേള ബാബുവും പങ്കെടുത്തിരുന്നു. കോൺഗ്രസിന്റെ ഭാഗമായി പ്രചാരണ രംഗത്ത് പ്രവർത്തിക്കുമെന്ന് രമേഷ് പിഷാരടി സ്ഥിരീകരിച്ചു. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും അദ്ദേഹം ടെലിഫോൺ മുഖേന ചർച്ച നടത്തിയിരുന്നു. ഷാഫി പറമ്പിൽ, പി. സി. വിഷ്ണുനാഥ്, വി.ഡി. സതീശൻ, ഹൈബി ഈഡൻ, തുടങ്ങിയ കോൺഗ്രസിലെ യുവ നേതാക്കളുമായി രമേഷ് പിഷാരടി ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം കോൺഗ്രസിലേക്കെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. രമേഷ് പിഷാരടി തത്ക്കാലം മത്സരരംഗത്തേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ധർമജനും കോൺഗ്രസിനോടുള്ള കൂറ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. സിനിമാ താരങ്ങളുടെ കോൺഗ്രസിലേക്കുള്ള വരവിനെ പരിഹസിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ.

കോൺഗ്രസ് എന്നു പറഞ്ഞു നടന്നവർ വീണ്ടും കോൺഗ്രസിൽ ചേരുന്ന കോമഡി ടൈമാണ് യഥാർത്ഥത്തിൽ നടക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. ഇടവേള ബാബു കെഎസ് യു പ്രവർത്തകനായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരാൾ നേരത്തെ തന്നെ കോൺഗ്രസ് പ്രവർത്തകനാണെന്ന് പറഞ്ഞിട്ടുണ്ട്. മരിക്കുന്നതു വരെ കോൺഗ്രസ് പ്രവർത്തകനായിരിക്കുമെന്ന് പറഞ്ഞ ആൾ വീണ്ടും കോൺഗ്രസിൽ ചേരേണ്ടതുണ്ടോ? നേരത്തെ കോൺഗ്രസിൽ ഉണ്ടായിരുന്നവരാണ് ഇവരൊക്കെ. ഇവർ വീണ്ടും കോൺഗ്രസിൽ ചേരേണ്ട കാര്യമുണ്ടോയെന്ന് വിജയരാഘവൻ ചോദിച്ചു.

ഇതിപ്പോൾ ചെന്നിത്തല കോൺഗ്രസിൽ ചേരുന്നതു പോലെയാണെന്നും വിജയരാഘവൻ പരിഹസിച്ചു. ഇതു കഴിയുമ്പോൾ കുറച്ചാളുകൾ കോൺഗ്രസിൽ ചേരുന്നു. നേരത്തെ കോൺഗ്രസുകാരൻ ആയിരുന്നയാൾ വീണ്ടും കോൺഗ്രസിൽ ചേരുന്നു എന്നല്ലാതെ ഇതിൽ വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്ന് വിജയരാഘവൻ പറഞ്ഞു.