തിരുവനന്തപുരം: സിപിഎം എന്ന രാഷ്ട്രീയ പാർട്ടി ആദർശധീരത മുറുകേ പിടിച്ചു മുന്നോട്ടു പോകുന്ന പാർട്ടിയാണെന്നാണ് വെപ്പ്. എന്നാൽ, പലതവണ നേതാക്കളുടെ അനധികൃത സമ്പാദ്യങ്ങളെ കുറിച്ചുള്ള വാർത്തകൾ സിപിഎമ്മിനുള്ളിൽ നിന്നും ഉയർന്നിരുന്നു. ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുകയും ചെയ്യുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി അനധികൃത സ്വത്ത് സമ്പാദന കേസിൽ അടക്കം പിടിക്കപ്പെട്ട അവസ്ഥയിലാണ് താനും. ഇതിനിടെ സിപിഎമ്മിൽ ഒരു നേതാവും ക്രമാതീതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് വ്യക്കമാക്കി പാർട്ടി സംസ്ഥാന സെക്രട്ടറിയും കൺവീനറുമായ എ വിജയരാഘവൻ രംഗത്തെത്തി.

അത്തരത്തിൽ ക്രമാതീതമായി സ്വത്ത് സമ്പാദിച്ച ആരെങ്കിലുമുണ്ടെങ്കിൽ അവർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൗമുദി ടിവിക്ക് നൽകി അഭിമുഖത്തിലാണ് എ വിജയരാഘവന്റെ അവകാശവാദം. മന്ത്രിമാരുടെയും നേതാക്കളുടെയും കുടുംബത്തിന്റെ സ്വത്ത് സംവിധാനത്തെ കുറിച്ച് അന്വേഷിക്കാൻ പാർട്ടിയിൽ സംവിധാനമുണ്ടെന്നും വിജയരാഘവൻ അവകാശപ്പെടുന്നു.

'ഇഡി എന്നല്ല ഇംഗ്‌ളീഷ് അക്ഷരമാലയിൽ വേറെയും ചില അക്ഷരങ്ങളുണ്ടല്ലോ? അതൊക്കെ വച്ചുകൊണ്ട് ആര് അന്വേഷിച്ചാലും...ഒരുകാര്യം മറക്കരുത്, സിപിഎമ്മിന്റെ മന്ത്രിമാരുടെ വരുമാനവും സമ്പത്തും, അതിലെ കൂട്ടിച്ചേർക്കലുകളും കൃത്യമായി പരിശോധിക്കുന്ന ഒരു പാർട്ടിയാണ് സിപിഎം. എന്റെ വരുമാനം എന്തെന്ന് എല്ലാവർഷവും എന്റെ പാർട്ടി പരിശോധിക്കുന്നുണ്ട്.

കുടുംബാംഗങ്ങളുടെ വരുമാനവും പരിശോധിക്കുന്നുണ്ട്. തെറ്റിദ്ധരിക്കരുത്, എന്റെ വരുമാനം എന്ന് പറഞ്ഞ് ഞാൻ സിപിഎമ്മിന് കൊടുക്കുന്നത് എന്റെ വരുമാനവും എന്റെ ഭാര്യയുടെ വരുമാനവും ചേർത്തുതന്നെയാണ്. അത് കേവലം ശമ്പളം മാത്രമല്ല; അവിവാഹിതരായ മക്കളുടെ വരുമാനവും പരിശോധനയ്ക്ക് വിധേയമാക്കാം. വളരെ കൃത്യമായ കാര്യമാണിത്. സ്ഥാപരജംഗമവസ്തൂക്കൾ, അതിൽ ഉണ്ടാകുന്ന വർദ്ധനവ്, ഓരോ വർഷവും അധികമായി ചെലവാക്കിയ പണം, അത് ലഭ്യമായ വഴി ഇതെല്ലാം സംബന്ധിച്ച് കൃത്യമായി പരിശോധിക്കുന്ന സംവിധാനം സിപിഎമ്മിനുണ്ട്.എല്ലാവർഷവും വാർഷിക സ്റ്റേറ്റ്‌മെന്റ് പാർട്ടി വാങ്ങുന്നു. അത് പരിശോധിക്കുന്ന സംവിധാനവും പാർട്ടിക്കുണ്ട്.

ഇതുസംബന്ധിച്ച് ആർക്കുവേണമെങ്കിലും പരാതി നൽകാൻ പാർട്ടിയിൽ കഴിയും. സിപിഎമ്മിന്റെ നേതൃനിരയിൽ ഒരാളും അങ്ങനെ പെരുമാറില്ല എന്ന് എനിക്കുറപ്പുണ്ട്. ക്രമാതീതമായി സ്വത്ത് സമ്പാദിച്ച ആരെയെങ്കിലും കണ്ടാൽ അവർ ഈ പാർട്ടിയിൽ ഉണ്ടാകില്ല. ഞങ്ങളുടെ ഉയർന്ന കമ്മിറ്റിയിൽ ഒരാൾക്കും അങ്ങനെ അനധികൃതമായി സ്വത്ത് സമ്പാദിക്കേണ്ട കാര്യമില്ല. എനിക്ക് ഭക്ഷണമോ, വസ്ത്രമോ വേണ്ടിവന്നാൽ അത് സാധാരണ ഒരു സഖാവ് തന്നെ വാങ്ങിത്തരില്ലേ?- വിജയരാഘവൻ ചോദിച്ചു.