ചണ്ഡീഗഡ്: പഞ്ചാബിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിൽ ഏർപ്പെടില്ലെന്നും എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. സംസ്ഥാനത്തെ 117 മണ്ഡലങ്ങളിലും പാർട്ടി മത്സരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഎപി നേതാവ് രാഘവ് ഛദ്ധ അറിയിച്ചു. ശിരോമണി അകാലിദൾ ഉൾപ്പെടെയുള്ള ഒരു പാർട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് മുക്ത്സർ ഗുർമീത് സിങ് പാർട്ടി വിട്ട് എ.എ.പിയിൽ ചേർന്നു. പഞ്ചാബിൽ ആരുമായും സഖ്യമുണ്ടാക്കില്ലെന്നും ഇത് സംബന്ധിച്ച ചർച്ചകളൊന്നും നടക്കുന്നില്ലെന്നും ചദ്ധ ട്വീറ്റ് ചെയ്തിരുന്നു.

അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കുക. എഎപി അധികാരത്തിലെത്തിയാൽ പഞ്ചാബിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുമെന്നും എല്ലാ കുടുംബങ്ങൾക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.