കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെ ആണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഭർത്താവ് ഉപേക്ഷിച്ചത് കാരണം ബാധ്യത ആവുമെന്ന് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഫാത്തിമ പൊലീസിനോട് പറഞ്ഞു.

ഫാത്തിമയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. അച്ഛനും അമ്മയ്ക്കുമെതിരെ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലിസ് കേസെടുത്തിരുന്നു.ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് റോഡരികിൽ ഉപേക്ഷിച്ചനിലയിൽ ഇന്ന് കണ്ടെത്തിയത്. പുലർച്ചെ അഞ്ചുമണിക്ക് പണിക്കിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപം വഴിയരികിൽ പിഞ്ചുകുഞ്ഞിനെ ആദ്യം കണ്ടത്.

തുടർന്ന് സമീപവാസികളെയും പൊലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫറോക്ക് പൊലീസ് കുഞ്ഞിനെ ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും പരിചരണത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ആദ്യം കണ്ട ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തി.