കോഴിക്കോട്: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പ്രതികരണവുമായി കാന്തുപുരം വിഭാഗം രംഗത്തുവന്നു. ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നൊക്കെയുള്ള പ്രചാരണം അർഥശൂന്യമാണെന്ന് എസ്.വൈ.എസ് ജനറൽ സെക്രട്ടറി എ.പി അബ്ദുൽ ഹകീം അസ്ഹരി വ്യക്തമാക്കി. എന്നാൽ വിവാദ പ്രസ്താവനകളോടുള്ള പ്രകോപനപരമായ പ്രതികരണങ്ങൾ സാമുദായിക സൗഹാർദം തകർക്കും. അതേസമയം അന്യമതസ്ഥരെ വിവാഹം കഴിക്കുന്നത് വിലക്കുന്ന നിയമം കൊണ്ടുവന്നാൽ അതിനെ പിന്തുണക്കുമെന്നും അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.

'പ്രണയിച്ച് അന്യമതത്തിലേക്ക് പെൺകുട്ടികളെ കൊണ്ടുപോകുന്നു എന്നാണ് ഉന്നയിച്ച ഒരു പ്രശ്‌നം. മുസ്‌ലിംകളെ അതിനേക്കാളേറെയാണ് ഇത് ബാധിക്കുന്നത്. മതം വിട്ട് കല്യാണം കഴിക്കരുത്, മാതാപിതാക്കളുടെ സമ്മതമില്ലാതെ കല്യാണം കഴിക്കരുത് എന്നെല്ലാം നിയമനിർമ്മാണം കൊണ്ടുവരികയാണെങ്കിൽ ഏറ്റവും ആദ്യം സ്വാഗതം ചെയ്യുന്നത് നമ്മളായിരിക്കും'- അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.

നാർക്കോട്ടിക് ജിഹാദ് വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇതെല്ലാം ദൈവിക നിയോഗ പ്രകാരം നടക്കുന്നതാണെന്ന് അസ്ഹരി പ്രതികരിച്ചു- 'ഇത്തരം സംസാരങ്ങളിലൂടെയാണ് മദ്യത്തെയും മയക്കുമരുന്നിനെയും കുറിച്ച് ഇസ്‌ലാമിന്റെ നിലപാട് എന്താണെന്ന് ലോകം അറിയുന്നത്. കൂടുതൽ ആളുകൾ അന്വേഷിക്കാനും പഠിക്കാനും ശ്രമിക്കും. മുസ്‌ലിംകൾ ആളുകളെ മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ കിണഞ്ഞുപരിശ്രമിക്കാറില്ല. പഴയ കാലത്ത് സൂഫി പണ്ഡിതന്മാരുടെയും മറ്റും ജീവിതം കണ്ടുകൊണ്ട് മതത്തിലേക്ക് വന്നവരാണ്.

കുമാരനാശാനെപ്പോലുള്ള ആളുകൾ വിവിധ മതങ്ങളുടെ ദുരവസ്ഥയെ കുറിച്ച് പാടി അങ്ങനെ ആളുകൾ ഇസ്‌ലാമിലേക്ക് വന്നു. അല്ലാതെ ക്ഷണിച്ചുവരുത്തുന്നതല്ല. ബാബരി മസ്ജിദ് പൊളിച്ച വർഷമാണ് ഇസ്‌ലാമിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ വന്നത്. ഡെന്മാർക്കിൽ തിരുനബിയെ അപകീർത്തിപ്പെടുത്തി കാരിക്കേച്ചറുകളുണ്ടായപ്പോഴാണ് ഇസ്‌ലാമിലേക്ക് കൂടുതൽ ആളുകൾ വന്നിട്ടുള്ളത്. ഇപ്പോഴത്തെ ആരോപണത്തിന്റെ ഫലമായി ഇസ്‌ലാമിനെ കുറിച്ച് അറിയാനും പഠിക്കാനും ഇസ്‌ലാമിലേക്ക് വരാനും സാധ്യത കാണുന്നുണ്ട്'.- അസ്ഹരി പറഞ്ഞു.

നേരത്തെ പ്രണയം നടിച്ച് നിർബന്ധിത മത പരിവർത്തനം നടക്കുന്നനത് ആശങ്കാജനകമാണെന്ന് എൻഎസ്എസ് അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നൽകുന്നത് ശരിയല്ല. രാജ്യദ്രോഹപരമായ നടപടി സ്വീകരിക്കുന്നവരെ കണ്ടെത്തി അമർച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്കുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ വ്യക്തമാക്കി.

പ്രണയം നടിച്ചുള്ള നിർബന്ധിത മതപരിവർത്തനത്തിൽ വശംവദരാകാതിരിക്കാൻ സമുദായസംഘടനകൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. മതവിദ്വേഷത്തിനെതിരെ ജാതിമതഭേദമന്യെ എല്ലാവരും ഒന്നിക്കണമെന്നും എൻഎസ്എസ് പ്രസ്താവനയിലാവശ്യപ്പെട്ടു. മതവിദ്വേഷവും വിഭാഗീയതയും വളർത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന ഇത്തരം പ്രവണതകളെ തൂത്തെറിയാൻ ജാതിമതഭേദമെന്വെ കൂട്ടായി പരിശ്രമിക്കമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു.

'സ്‌നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റു പ്രലോഭനങ്ങൾ ഉപയോഗിച്ചും പെൺകുട്ടികളെ വലയിൽ വീഴ്‌ത്തി നിർബന്ധിത മതപരിവർത്തനം ചെയ്യുന്ന ഭീകരവാദപ്രവർത്തനം നാട്ടിൽ പലയിടത്തും നടന്നുവരുന്നു എന്നത് ഏറെ ആശങ്കാജനകമാണ്. മനുഷ്യരാശിക്കുതന്നെ സഹിക്കാനും പൊറുക്കാനും വയ്യാത്ത, രാജ്യദ്രോഹപരമായ ഇത്തരം പ്രവർത്തനം നടത്തുന്നവരെ കണ്ടുപിടിച്ച് അവരെ അമർച്ച ചെയ്യേണ്ട ബാധ്യതയും കടമയും കേന്ദ്ര സംസ്ഥാനസർക്കാരുകൾക്കുണ്ട്.' എൻഎസ്എസ് വ്യക്തമാക്കി.