തിരുവനന്തപുരം: സിസ്റ്റർ അഭയകേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഫാ. തോമസ് കോട്ടൂരിനും പരോൾ. പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വർധിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് 90 ദിവസത്തെ പരോൾ അനുവദിച്ചത്.

കോവിഡ് വർധിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജയിലിലെ ഹൈപവർ കമ്മിറ്റി 90 ദിവസം പരോൾ അനുവദിച്ചത്. തുടർന്ന്, കഴിഞ്ഞ ദിവസം പ്രതി ഫാ. തോമസ് കോട്ടൂർ ജയിലിൽ നിന്നിറങ്ങി. അഞ്ച് മാസം പോലും തികയുന്നതിനു മുൻപാണ് പ്രതി തോമസ് കോട്ടൂരിന് പരോൾ അനുവദിച്ചതെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിച്ചു. ്ര

ഹൈക്കോടതി ജഡ്ജി സി.ടി. രവികുമാർ, ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ്, ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് എന്നിവരടങ്ങിയ ജയിൽ ഹൈപവർ കമ്മിറ്റി, 60 വയസ്സു കഴിഞ്ഞ പ്രതികൾക്ക് പരോൾ അനുവദിച്ചതിന്റെ കൂടെയാണ് അഭയ കേസിലെ പ്രതിക്കും പരോൾ ലഭിച്ചത്.

ഫാ. തോമസ് കോട്ടൂർ നൽകിയ ജാമ്യ ഹർജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ നാല് മാസത്തിനുള്ളിൽ അഞ്ച് പ്രാവശ്യം തള്ളിയിരുന്നു. അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിനതടവും, സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും കഠിനതടവുമാണ് സിബിഐ. കോടതി ശിക്ഷ വിധിച്ചത്.

പ്രതികൾക്ക് കോടതിയിൽ നിന്ന് ശിക്ഷ കിട്ടിയാലും ജയിലിൽ കിടത്താതെ, ഇതുപോലുള്ള പരോളുകൾ അനുവദിച്ച് പ്രതികളെ സ്വൈര്യജീവിതം നയിക്കാൻ അനുവദിച്ചു കൊടുക്കുന്നത്, നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയുമാണെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിച്ചു.

70 വയസിന് മുകളിൽ പ്രായമുള്ള ഫാ. കോട്ടൂർ അർബുദ ബാധിതനാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പരോൾ അനുവദിച്ചതെന്നാണ് വിവരം.

സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാർക്കാണ് പരോൾ. ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവരും, സ്ഥിരം കുറ്റവാളികൾ അല്ലാത്തവർക്കുമാണ് ഇളവ്. 60 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്കും, 50 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും പരോൾ അനുവദിച്ചിട്ടുണ്ട്.

അതേസമയം, മയക്കുമരുന്ന്, ദേശദ്രോഹ കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് ഇളവ് ലഭ്യമാകില്ല. പരോളിൽ വിടുന്ന തടവുകാർ വീടുകളിൽ തന്നെ കഴിയണമെന്നും ജയിൽ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ജയിൽ അന്തേവാസികളുടെ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈപ്പവർ കമ്മറ്റിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗത്തിലും സമാന രീതിയിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഹൈക്കോടതി ഉത്തരവുണ്ടായാൽ 600ലധികം വിചാരണ റിമാന്റ് തടവുകാർക്ക് ജാമ്യം ലഭിച്ചേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജയിലുകളിൽ രോഗ വ്യാപനം ഉണ്ടാവാതിരിക്കാൻ ഈ നടപടികൾ സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.