കൊച്ചി: അഭയ കൊലക്കേസ് വിധിയെ പൂർണമായി അംഗീകരിക്കുന്നില്ല എന്ന് വ്യക്തമാക്കി എറണാകുളം-അങ്കമാലി അതിരൂപതാ മുഖപത്രമായ സത്യദീപത്തിന്റെ എഡിറ്റോറിയൽ. 'കോടതിവിധിയിലൂടെ ഇപ്പോൾ ഉത്ഥിതമായത് സമ്പൂർണ്ണ സത്യമാണോ എന്ന സംശയമുണ്ട്. കാലവും കാത്തിരിപ്പും ഒരുമിച്ചൊരുക്കിയ പൊതുബോധ നിർമ്മിത കഥയായ ലൈംഗികക്കൊലയെന്ന ജനപ്രിയ ചേരുവയിലെ വിവരങ്ങൾ അതേപടി വിധിയിലും വിന്യസിക്കപ്പെട്ടോ എന്നു സംശയിക്കുന്നവരുണ്ട്.

ഒരു കേസിലെ അന്തിമതീർപ്പിൽ ചോദ്യങ്ങൾക്കുള്ള പൂർണ്ണവിരാമമുണ്ടാകേണ്ടതാണ്. എന്നാൽ ഇവിടെ ചോദ്യങ്ങൾ തുടരുക തന്നെയാണ്. വൈകുന്ന നീതി അനീതിതന്നെയാകയാൽ അഭയയുടെ നീതി വൈകുന്നതിന്റെ കാരണങ്ങളിൽ നീതിന്യായ വ്യവസ്ഥയിലെ അവ്യവസ്ഥകൾ മാത്രമാണോ എന്ന ചോദ്യം പ്രസക്തമാണ്. ചില ഉന്നത കേന്ദ്രങ്ങളുടെ അനധികൃത ഇടപെടലുകളെ ന്യായീകരിക്കുന്ന പുതിയ വെളി പ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

വൈകിവന്ന വിധിയിൽ 'അഭയനീതി' പൂർത്തീയാക്കപ്പെട്ടുവോ എന്ന ചോദ്യത്തിന്റെ ഉത്തരം മേൽക്കോടതിയിലാണ്. പൊതുജനാഭിപ്രായമെന്ന ജനകീയ സമ്മർദ്ദത്തെ അതിജീവിച്ചും പ്രതികളെ 'പിടിച്ചുകൊടുക്കുന്ന' മാധ്യമവിചാരണയെ അതിജയിച്ചും 'നീതി ജലം പോലെ ഒഴുകട്ടെ.' നീതിന്യായകോടതിയിലും, പിന്നെ ദൈവത്തിന്റെ കോടതിയിലും.' എന്നാണ് ഉപസംഹാര വാക്കുകൾ. അഭയയ്ക്ക് നീതി നൽകാനുള്ള ശ്രമത്തിനിടയിൽ മറ്റുള്ളവർക്ക് നീതി നിഷേധിക്കപ്പെട്ടോ എന്ന് സംശയമുണ്ട്. കേസന്വേഷണത്തിന്റെ നാൾവഴികൾ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലായത് സാംസ്‌കാരിക കേരളത്തിന്റെ അപചയമാണ്.'-എഡിറ്റോറിയൽ പറയുന്നു.'ഏതായാലും അനീതിയുടെ അഭയാപഹരണം എന്ന എഡിറ്റോറിയൽ വീണ്ടും അഭയകേസിലെ ഫോറൻസിക് റിപ്പോർട്ടിനെ കുറിച്ചുള്ള ചർച്ചകളുടെ തുടർച്ചയായി വിഷയംചൂടുപിടിപ്പിക്കുകയാണ്.

എഡിറ്റോറിയൽ ഇങ്ങനെ:

ടുവിൽ കോടതി വ്യക്തമായിത്തന്നെപ്പറഞ്ഞു, സി. അഭയ കൊല്ലപ്പെട്ടതാണ്. ഫാ. തോമസ് കോട്ടൂർ, സി. സെഫി എന്നിവരാണ് പ്രതികൾ!സന്യാസാർപ്പണത്തിന്റെ ആദ്യചുവടുകളിൽ മാത്രമായിരുന്ന സി. അഭയ എന്ന കലാലയ വിദ്യാർത്ഥിനി 1992 മാർച്ച് 27-ന് കോട്ടയത്തെ പയസ് ടെൻത് ഹോസ്റ്റലിലെ കിണറ്റിൽ അസ്വഭാവിക കാരണങ്ങളാൽ മരിച്ച നിലയിൽ കാണപ്പെട്ടതാണ് കേസിനാസ്പദമായ സംഭവം. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും ഒടുവിൽ സിബിഐ.യും അന്വേഷിച്ചാണ് കുറ്റകൃത്യ നിർണ്ണയത്തിലെത്തിയത്.

ആത്മഹത്യയായും കൊലപാതകമായും സഭാധികാരികളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും മാധ്യമ ലോകത്തിന്റെയും വിവിധ കോടതികളുടെയും നോട്ടത്തിലും മേൽനോട്ടത്തിലും അന്വേഷിച്ചും, പുനരന്വേഷിച്ചും സിബിഐ. പ്രത്യേക കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ വൈദികനും കന്യാസ്ത്രീക്കും ജീവപര്യന്തം തടവും പിഴയും നിശ്ചയിച്ച് കേസ് അവസാനിപ്പിക്കുമ്പോൾ 28 വർഷം നീണ്ട നിശ്ചയ ദാർഢ്യത്തിന്റെയും നിരന്തരമായ നിലപാടുകളുടെയും ചിരസ്മരണയായി കോടതി വ്യവഹാരം മാറിത്തീരുകയാണ്.

മൂന്നു ദശാബ്ദത്തിലേറെ നീണ്ട അഭയ കേസിന്റെ കുറ്റാന്വേഷണ വിചാരണരീതികളെ അസാധാരണമാംവിധം സങ്കീർണ്ണമാക്കിയതിൽ ആരോപണപ്രത്യാരോപണങ്ങളുടെ മുൾമുനകളുണ്ടായിരുന്നു; അപകീർത്തി പ്രയോഗങ്ങളുടെ നിർദ്ദയമുറകളുണ്ടായിരുന്നു; തെളിവുകൾ നശിപ്പിക്കപ്പെട്ടതിന്റെ നിസ്സഹായതയും, അട്ടിമറിക്കപ്പെടുന്ന അന്വേഷണദിശകളെക്കുറിച്ചുള്ള അങ്കലാപ്പുമുണ്ടായിരുന്നു. 'സംഘങ്ങളിൽ ചെന്നുപ്പെടരുത്; അത് ഹിംസയുടെ വയലുകളാണ്' എന്ന സച്ചിദാനന്ദന്റെ കവി വാക്യം ഓർമ്മ വരുന്നുണ്ട്. കാരണം, നീതിയുടെ അഭയവഴികളെ തെളിവുകൾ നശിപ്പിച്ച് കൊട്ടിയടച്ച ആസൂത്രിതകരങ്ങളിൽ ഈ സംഘചോദനയുടെ ചോരമണം ഉണങ്ങാതെയുണ്ട്.

ശരിയായ അന്വേഷണത്തിൽ ശാസ്ത്രീയമായി കണ്ടെത്തുന്ന തെളിവുകൾ വസ്തുതകളോട് പൊരുത്തപ്പെടുന്ന മുറയ്ക്ക് മാത്രം തെളിയേണ്ടതാണ് നീതിന്യായ കോടതിയിൽ ഉറപ്പിക്കപ്പെടുന്ന സത്യം. എന്നാൽ അതിനു മുൻപെ ചില അല്പസത്യങ്ങളും അർദ്ധസത്യങ്ങളും തെരുവ് മാധ്യമങ്ങളിൽ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയപ്പെടുത്തിയെന്നുള്ളത് സി. അഭയയ്ക്ക് നീതിനേടിക്കൊടുക്കാനുള്ള ശ്രമത്തിനിടയിൽ മറ്റുള്ളവർക്ക് നീതിനിഷേധത്തിനിടയാക്കിയോ എന്ന സംശയത്തെ ഗൗരവമാക്കുന്നുണ്ട്. കേസന്വേഷണത്തിന്റെ നാൾവഴികൾ സ്ത്രീത്വത്തിന്റെ അപമാനീകരണ വഴികൾ കൂടിയായിരുന്നുവെന്നത് സാംസ്‌കാരിക കേരളത്തിന്റെ അപചയവൈകൃതം തന്നെയാണ്.
അന്വേഷണം ശരിയായ ദിശയിലാകണമെന്നും, സത്യം പുറത്തുവരണമെന്നും ആദ്യം മുതലെ സഭ ഔദ്യോഗികമായി നിലപാട് വ്യക്തിമാക്കിയിരുന്നെങ്കിലും ഈ വിഷയത്തിലുടനീളം സഭാ സമീപനത്തിന്റെ സുതാര്യതയെ നിരന്തരം നിലനിർത്താനും, അനിഷേധ്യമായതവതരിപ്പിക്കാനും കഴിയാതെ പോയ ഇടങ്ങളിലൊക്കെ സംശയത്തിന്റെ നിഴൽപ്പാട് നീണ്ട് കിടന്നുവെന്നത് വാസ്തവമാണ്.

സംഘനീതിയുടെ നിഷേധാത്മക ചിത്രം കൂടിയാണ് അഭയാപഹരണത്തിന്റെ ചരിത്രവിധി. ''സംഘം ചേർന്ന മനുഷ്യർ ഹിംസയാണ്,'' എന്ന കണ്ടെത്തൽ മലയാളിയുടെ അസ്തിത്വപ്രശ്നങ്ങളെ സാഹിത്യാത്മകമായി സമീപിച്ച എക്കാലത്തെയും വിശ്രുത എഴുത്തുകാരൻ ഒ.വി. വിജയന്റേതാണ്. ചരിത്രത്തിലുടനീളം കൂട്ടം ചേർന്ന ക്രൂരതയുടെ ചോരപ്പാടുകളിൽ മനുഷ്യജീവജാതിയുടെ സംഘാത്മകതയുണ്ട്. വേട്ടയ്ക്കായുള്ള സംഘം ചേരലായിരുന്നു, ആദ്യം. ഗോത്രങ്ങളായുള്ള തിരിച്ചറിവിൽ ശത്രുപക്ഷത്ത് മറ്റ് കൂട്ടങ്ങളെ ഉറപ്പിച്ച് ആൾക്കൂട്ട കൊലപാതകങ്ങൾക്ക് പിന്നീട് ന്യായീകരണം കണ്ടെത്തി.

ഒറ്റയ്ക്ക് നിൽക്കുമ്പോൾ ഉച്ചത്തിൽപ്പറയാനാകാത്തത് ഒരുമിച്ച് ചേരുമ്പോൾ ഉറപ്പിച്ച് പറയുന്നതിന്റെ പുറകിൽ ആൾക്കൂട്ടമനസ്സിന്റെ സംഘബോധബലമാണ്. മുഖമില്ലാത്ത മനുഷ്യരുടെ മൊഴിയേറ്റെടുത്ത് ഒരു കാലഘട്ടത്തെ മുഴുവൻ ഇരുട്ടിലേയ്ക്കുന്തിയ ഹിറ്റ്ലറെപ്പോലുള്ള ഫാസിസ്റ്റ് നേതൃത്വങ്ങൾ ആൾക്കൂട്ട മനഃശാസ്ത്ര ത്തെ സമർത്ഥമായി പ്രയോജനപ്പെടുത്തിയവരാണ്. ആൾക്കൂട്ടത്തിന്റെ അന്ധനീതിയിൽ അമർന്നു പോയ അനേകായിരങ്ങൾ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെ നിശബ്ദനിലവിളികളായി ഇന്നും തുടരുന്നുണ്ട്.
മുഖമൊളിപ്പിക്കാവുന്ന മുഖപുസ്തകത്തിലെ, കർതൃത്വമേറ്റെടുക്കേണ്ടതില്ലാത്ത പൊളിയെഴുത്തുകളൂടെ അനധികൃത സംഘംചേരലിന്റെ ആധുനിക അവസരങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങൾ അരങ്ങൊരുക്കുമ്പോൾ, സംഘാതനീതിയുടെ നിർദ്ദയനിലപാടുകൾ ഇന്നും നിർണ്ണായകമാകുന്നുണ്ട്. അഭയകേസിൽ, വിചാരണവേളയിലും ഇപ്പോഴും അത് തുടരുന്നുമുണ്ട്. ഒപ്പം വിചാരണതീരും മുമ്പേ വിധി 'വന്നു'വെന്ന വൈരുദ്ധ്യവും.

സി. അഭയോടൊപ്പം നീർച്ചൂഴിയിൽ നിലവിളിച്ചൊടുങ്ങിയത് സുവിശേഷ നീതികൂടിയാകയാൽ മൂന്നാംപക്കത്തിന്റെ ഉയിർപ്പിന് സത്യമായും അവൾക്ക് അവകാശമുണ്ട്. ഈ അവകാശത്തിനൊപ്പം പ്രാഥമികമായി സഭയും പിന്നെ സമൂഹവും നിൽക്കുകയും വേണം. അപ്പോഴും കോടതിവിധിയിലൂടെ ഇപ്പോൾ ഉത്ഥിതമായത് സമ്പൂർണ്ണ സത്യമാണോ എന്ന സംശയമുണ്ട്. കാലവും കാത്തിരിപ്പും ഒരുമിച്ചൊരുക്കിയ പൊതുബോധ നിർമ്മിത കഥയായ ലൈംഗികക്കൊലയെന്ന ജനപ്രിയ ചേരുവയിലെ വിവരങ്ങൾ അതേപടി വിധിയിലും വിന്യസിക്കപ്പെട്ടോ എന്നു സംശയിക്കുന്നവരുണ്ട്.

ഒരു കേസിലെ അന്തിമതീർപ്പിൽ ചോദ്യങ്ങൾക്കുള്ള പൂർണ്ണവിരാമമുണ്ടാകേണ്ടതാണ്. എന്നാൽ ഇവിടെ ചോദ്യങ്ങൾ തുടരുക തന്നെയാണ്. വൈകുന്ന നീതി അനീതിതന്നെയാകയാൽ അഭയയുടെ നീതി വൈകുന്നതിന്റെ കാരണങ്ങളിൽ നീതിന്യായ വ്യവസ്ഥയിലെ അവ്യവസ്ഥകൾ മാത്രമാണോ എന്ന ചോദ്യം പ്രസക്തമാണ്. ചില ഉന്നത കേന്ദ്രങ്ങളുടെ അനധികൃത ഇടപെടലുകളെ ന്യായീകരിക്കുന്ന പുതിയ വെളി പ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. വൈകിവന്ന വിധിയിൽ 'അഭയനീതി' പൂർത്തീയാക്കപ്പെട്ടുവോ എന്ന ചോദ്യത്തിന്റെ ഉത്തരം മേൽക്കോടതിയിലാണ്. പൊതുജനാഭിപ്രായമെന്ന ജനകീയ സമ്മർദ്ദത്തെ അതിജീവിച്ചും പ്രതികളെ 'പിടിച്ചുകൊടുക്കുന്ന' മാധ്യമവിചാരണയെ അതിജയിച്ചും 'നീതി ജലം പോലെ ഒഴുകട്ടെ.' നീതിന്യായകോടതിയിലും, പിന്നെ ദൈവത്തിന്റെ കോടതിയിലും.