ചെന്നൈ: തമിഴ് നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് വെച്ചതായി വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ.മാനസിക വെല്ലുവിളി നേരിടുന്ന ദിനേഷ് എന്നയാളാണ് ഫോൺ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.ദിനേഷിന്റെ വീട്ടിലെത്തിയ പൊലീസ് മാതാപിതാക്കളെ താക്കീത് ചെയ്തു.സൂപ്പർ സ്റ്റാർ രജനീകാന്തിന്റെയും വിജയ്‌യുടെയും പേരിലും ദിനേഷ് കഴിഞ്ഞ വർഷം ഇതേ രീതിയിൽ ഫോൺ കോളുകൾ ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ.

ആ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ ദിനേഷിന് ഫോൺ നൽകരുതെന്ന് പൊലീസുകാർ മാതാപിതാക്കളെ ഉപദേശിച്ചിരുന്നു. എന്നാൽ എങ്ങനെയോ ഫോൺ ദിനേഷ് കൈക്കലാക്കുകയായിരുന്നു. മെയ്‌ 31ന് തമിഴ്‌നാട് പൊലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാത ഫോൺ കോൾ വന്നത്.തൊട്ടുപിന്നാലെ പൊലീസ് അജിത്തിന്റെ വീട്ടിലെത്തി തെരച്ചിൽ നടത്തിയെങ്കിലും വ്യാജ സന്ദേശമാണെന്ന് തെളിഞ്ഞു. 24 മണിക്കൂറിനകം പൊലീസ് ഫോൺകോളിന്റെ ഉറവിടം കണ്ടെത്തി.

ഇത് രണ്ടാം തവണയാണ് അജിത്തിന്റെ ഉഞ്ചാംപക്കത്തുള്ള വീട്ടിൽ ബോംബ് വെച്ചതായി വ്യാജ സന്ദേശം വരുന്നത്. മരക്കാണം സ്വദേശിയായ ഭുവനേശ് ആയിരുന്നു ആദ്യം വ്യാജഫോൺ കോൾ ചെയ്തത്.എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'വലിമൈ' ആണ് അജിത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ബോണി കപൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും കഴിഞ്ഞു. ചിത്രത്തിൽ ഐ.പി.എസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് അഭിനയിക്കുന്നത്.