കൊച്ചി: ഇന്ധന വിലവർധനയ്‌ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിൽ കൊച്ചിയിൽ നാടകീയ സംഭവങ്ങൾ. സമരത്തിന്റെ ഭാഗമായുണ്ടായ ഗതാഗതക്കുരുക്കിനെതിരെ നടൻ ജോജു ജോർജിന്റെ രോഷ പ്രകടനം. അരമണിക്കൂറിൽ ഏറെയായി ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട് പ്രതിഷേധ സമരം നടത്തുന്നതിന് എതിരെയാണ് ജോജുവിന്റെ പ്രതിഷേധം.പ്രതിഷേധത്തിനെതിരെ നടൻ ജോജു ജോർജ് പരസ്യമായി പ്രതിഷേധിച്ചതോടെ വൻ സംഘർഷമാണ് അരങ്ങേറിയത്. ഗതാഗത കുറുക്കിൽപ്പെട്ട ജോജു ജോർജ് വാഹനത്തിൽ നിന്നിറങ്ങി കോൺഗ്രസ് പ്രവർത്തകരോട് കയർത്തു.രോഗികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഏറെ നേരം വഴിയിൽ കുടുങ്ങിയതോടെയാണ് ജോജു ഉൾപ്പെടെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു ജോർജ് പ്രതികരിച്ചു.രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരം കൊണ്ട് എന്താണ് നേടുന്നതെന്നും ജോജു ചോദിച്ചു.പ്രതിഷേധത്തിന് പിന്നലെ കോൺഗ്രസ് സമരം അവസാനിപ്പിച്ചു.വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജ്ജിനെതിരെ കൈയേറ്റ ശ്രമം. യൂത്ത് കോൺഗ്രസ് - കോൺഗ്രസ് പ്രവർത്തകരാണ് നടന്റെ വാഹനം തടഞ്ഞ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ റേഞ്ച് റോവർ വാഹനത്തിന്റെ പുറകിലെ ചില്ല് തകർത്തു.

നടൻ മദ്യപിച്ചെത്തി മഹിളാ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റിനെ അസഭ്യം പറഞ്ഞുവെന്നും ദേഹത്ത് പിടിച്ച് തള്ളിയെന്നും ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. നടന്റേത് സിനിമാ സ്‌റ്റൈലിൽ കള്ളുകുടിച്ച് വന്ന് ഷോ കാണിക്കുകയാണെന്ന് ഡിസിസി അധ്യക്ഷൻ ഷിയാസും മുൻ കൊച്ചി മേയർ ടോണി ചമ്മണിയും കുറ്റപ്പെടുത്തി. പൊലീസിന്റെ സംരക്ഷണയിൽ നടനെയും വാഹനത്തെയും മുന്നോട്ട് കൊണ്ടുപോയി.അതിനിടെ പൊലീസും സമരക്കാരും തമ്മിൽ പ്രദേശത്ത് സംഘർഷവും ഉണ്ടായി.ആളുകളെ ഒഴിപ്പിച്ചു.ജോജുവിന്റെ പ്രതിഷേധത്തോടെ കോൺഗ്രസ്സ് സമരം അവസാനിപ്പിച്ചു

തുടർച്ചയായി ഉണ്ടാകുന്ന ഇന്ധനവില വർധനയ്‌ക്കെതിരെയാണ് കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് എത്തിയിരിക്കുന്നത്. ജനങ്ങൾക്കു മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാർ നിലപാടുകൾക്കെതിരെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്.

കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്. കാറുകളും മുച്ചക്ര വാഹനങ്ങളും ഉൾപ്പടെ 1500 ഓളം വാഹനങ്ങൾ നിരത്തിലിറക്കിയാണ് കോൺഗ്രസ് സമരം. അതേസമയം വലിയ വാഹനങ്ങൾ പൊലീസ് ഇടപെട്ട് ഇടപ്പള്ളിയിൽ നിന്ന് വഴിതിരിച്ചു വിട്ടു.