തിരുവനന്തപുരം: സൈബർ കമ്മികളെ തനിക്ക് കലിയാണെന്ന് നടൻ കൃഷ്ണകുമാർ. തന്റെയും തന്റെ മക്കളുടെയും തൊഴിൽ ഇല്ലാതാക്കാനാണ് ഇവരുടെ ശ്രമമെന്നും തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ജഗതി വാർഡിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പറഞ്ഞു. മലയാളത്തിൽ അവസരമില്ലെങ്കിൽ മറ്റ് ഭാഷകളിൽ അഭിനയിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

''എനിക്കും ജീവിക്കാൻ പൈസ വേണം. ചിലപ്പോൾ പണത്തിന് ബുദ്ധിമുട്ട് വരും. ഞാനും നാല് പെൺമക്കളെ വളർത്തുന്നുണ്ട്. സൈബർ കമ്മികളെ എനിക്ക് കലിയാണ്. എന്റെയും എന്റെ മക്കളുടെയും തൊഴിൽ ഇല്ലാതാക്കാനേ ഇവന്മാർക്ക് കഴിയൂ. അല്ലാതെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. അവരുടെ വിചാരം സിനിമ ഇൻഡസ്ട്രി കേരളത്തിൽ മാത്രമേ ഉള്ളൂവെന്നാണ്. അപ്പുറം തമിഴ്‌നാട് ഉണ്ട്. കന്നഡ സിനിമയുണ്ട്. തെലുങ്കുണ്ട്. ഹിന്ദിയിൽ വരെ പോയി അഭിനയിക്കാം'' -ജഗതി വാർഡിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കൃഷ്ണകുമാർ പറഞ്ഞു.

കോൺഗ്രസും കമ്യൂണിസ്റ്റും കേരളത്തിന് അപകടമാണ്. മലയാളികളെ കുറിച്ച് വളരെ വിഷമത്തോടെയാണ് ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിലെ ആളുകൾ ചോദിക്കുന്നത്. കേരളത്തിന് പുറത്തുപോയാൽ ഇവർ രണ്ടും ഒന്നാണ്. ഇവിടെ അവർ നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് വികസനമെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ചുകൊടുത്തിട്ടുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.